ഒറ്റപ്പെട്ട് വയനാട്; ചുരങ്ങളിൽ ഗതാഗതതടസ്സം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

പാൽച്ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
കൽപ്പറ്റ: കനത്ത മഴയിൽ മണ്ണിടിഞ്ഞും മരം വീണും താമരശേരി, പാൽച്ചുരങ്ങളിലെ ഗതാഗതം തടസപ്പെട്ടതിനാൽ ഒറ്റപ്പെട്ട് വയനാട്. ഈങ്ങാപ്പുഴ ഭാഗത്ത് ദേശീയപാതയിൽ വെള്ളം കയറിയതിനാൽ ശനി രാവിലെ മുതൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അയ്യപ്പൻ ക്ഷേത്രത്തിന് സമീപത്തെ ജനമൈത്രി ട്രാഫിക് ജങ്ഷനിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു.
ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ഈങ്ങാപ്പുഴയിലെ വെള്ളം ഇറങ്ങിയെങ്കിലും വൈകിട്ട് നാലോടെ ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടാവുകയും മരം കടപുഴകി വീഴുകയും ചെയ്‌തതിനാൽ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി റോഡിലെ തടസ്സം നീക്കിയെങ്കിലും അപകട സാധ്യത കണക്കിലെടുത്ത് അടിവാരത്തുനിന്നും ലക്കിടിയിൽ നിന്നും അത്യാവശ്യമല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് പൊലീസ് തടഞ്ഞു.
വയനാട്–കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡ് അപകടാവസ്ഥയിലായതിനാൽ ഞായർ രാവിലെ ആറുവരെ യാത്ര നിരോധിച്ചു. പേര്യ ചുരം നാലാം വളവില്‍ ഏലപീടികയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുമുണ്ടായി.










0 comments