print edition സ്ഥാപിതദിനവും കഴിഞ്ഞു; സ്ഥലവുമില്ല വീടുമില്ല ; ദുരന്തബാധിതരെ വീണ്ടും വഞ്ചിച്ച് കോൺഗ്രസ്

കൽപ്പറ്റ
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ വീണ്ടും വഞ്ചിച്ച് കോൺഗ്രസ്. ദുരന്തബാധിതർക്കുള്ള വീട് നിർമാണം കോൺഗ്രസ് സ്ഥാപിതദിനമായ ഡിസംബർ 28ന് തുടങ്ങുമെന്നായിരുന്നു ഒടുവിലെ വാഗ്‌ദാനം. നിർമാണം പോയിട്ട് ഏറ്റെടുക്കുന്ന ഭൂമി ഏതാണെന്നുപോലും പറയാൻ കോൺഗ്രസിനായില്ല. ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് വഞ്ചിച്ചത് തിരിച്ചടിയാകുമെന്ന് കണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേദിവസം 28ന് വീട് നിർമാണം തുടങ്ങുമെന്ന നുണ ടി സിദ്ദിഖ് എംഎൽഎയും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്കും പറഞ്ഞത്.
‘സ്ഥലത്തിന്റെ അഡ്വാൻസ് കൈമാറി. കോണ്ടൂർ മാപ്പിങ് പൂർത്തിയാകുന്നു. ഡിസൈനിങ്ങിന് ടീമിനെ തെരഞ്ഞെടുത്തു. ഇൗ മാസം 28ന് നിർമാണം തുടങ്ങും’– ഇതായിരുന്നു കഴിഞ്ഞ 10ന് സിദ്ദിഖിന്റെ പ്രഖ്യാപനം. ഏറ്റെടുത്ത സ്ഥലം ഏതാണെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും പറയാൻ തയ്യാറായില്ല. അഡ്വാൻസ് എത്ര നൽകിയെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വഞ്ചന ഒരിക്കൽകൂടി വെളിപ്പെട്ടു. സ്ഥലവുമില്ല, വീടുമില്ല. നാടിന്റെ ദുരന്തംവിറ്റ് കാശാക്കിയാണ് ഇൗ വഞ്ചന.
ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ജനങ്ങളിൽനിന്ന് കോടികൾ പിരിച്ചതാണ്. നൂറ് വീടാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 30 വീട് യൂത്ത് കോൺഗ്രസും. രാഹുൽഗാന്ധിയും നൂറ് വീട് പ്രഖ്യാപിച്ചു. പിന്നീട് രാഹുലിന്റെയും കോൺഗ്രസിന്റെയും വീട് ഒന്നാണെന്നായി വാദം. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പണപ്പിരിവ് വേവ്വേറെയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണത്തിനെതിരെ പ്രവർത്തിച്ചായിരുന്നു പണം പിരിച്ചത്. മുണ്ടക്കൈ ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ അതേവേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രഖ്യാപനം സർക്കാരിന്റെ വീടിനൊപ്പം കോൺഗ്രസിന്റെ വീടും ഉയരുമെന്നായിരുന്നു.
യൂത്ത് കോൺഗ്രസ് ബിരിയാണി, പായസം ചലഞ്ചുകളും നടത്തി. പ്രവാസികൾ, വ്യവസായികൾ എന്നിവരിൽനിന്നെല്ലാം പണം പിരിച്ചു.










0 comments