കപ്പൽശാലയിൽ നിർമിച്ച യുദ്ധക്കപ്പൽ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി : കൊച്ചി കപ്പൽശാലയിൽ നിർമിച്ച ആന്റി സബ്‌മറൈൻ ഷാലോ വാട്ടർ യുദ്ധക്കപ്പൽ ‘മംഗ്രോൾ’ നാവികസേനയ്ക്ക് കൈമാറി. നാവികസേനയ്‌ക്കായി കപ്പൽശാല തദ്ദേശീയമായി നിർമിക്കുന്ന എട്ട് ആന്റി സബ്‌മറൈൻ ഷാലോ വാട്ടർ യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണിത്.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കപ്പൽശാല ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ് ഹരികൃഷ്ണൻ , ‘മംഗ്രോൾ’ കമാൻഡിങ് ഓഫീസർ കമാൻഡർ യു ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. കപ്പൽശാല ചെയർമാൻ വി ജെ ജോസ്, കൊച്ചി വാർഷിപ് പ്രൊഡക്ഷൻ സൂപ്രണ്ട് കൊമഡോർ അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ കൊമഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി പാണ്ടി സെൽവ ദുരൈ, കപ്പൽശാല എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ് ബിൽഡിങ്) വി പി ഷിറാസ് തുടങ്ങിയവർ സന്നിഹിതരായി.
തീരക്കടലിലെ നിരീക്ഷണവും പ്രതിരോധവും രക്ഷാപ്രവർത്തനവും ശക്തമാക്കാനുള്ള അന്തർവാഹിനി വേധ സംവിധാനത്തോടുകൂടിയ കപ്പലാണ് മംഗ്രോൾ. നൂതന മൈൻ-ലേയിങ് ശേഷിയുമുണ്ട്. ഡീസൽ എൻജിൻ–വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനത്തിലാണ് കപ്പലിന്റെ പ്രവർത്തനം. ഭാരം കുറഞ്ഞ ടോർപിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റുകൾ, നൂതന ഷാലോ-വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയത്.










0 comments