പൊതുസ്ഥലത്തെ മാലിന്യം തള്ളൽ: അഞ്ചുമാസത്തിലെ പിഴ 8.55 കോടി

തിരുവനന്തപുരം
പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ജനുവരി മുതൽ ജൂൺവരെ തദ്ദേശസ്ഥാപനങ്ങൾ പിഴയായി ഈടാക്കിയത് 8.55 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ്. അതിൽ 30 ലക്ഷം രൂപ വാട്‌സാപിൽ കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടിയുടെ ഭാഗമായിട്ടാണ്. വിവരം നൽകുന്നയാൾക്ക് മുമ്പ് പാരിതോഷികം 2500 രൂപയായിരുന്നു. പൊതുജനങ്ങൾ നല്ലരീതിയിൽ സഹകരിച്ചതോടെ ഇത് പിഴ തുകയുടെ നാലിലൊന്നായി ഉയർത്തി. കെഎസ്‌ആർടിസിയുടെ ഹരിതസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി പൊതുശുചിത്വത്തിന്റെ കാര്യത്തിൽ കേരളത്തിൽ വലിയമാറ്റമുണ്ടായി. 2024-–20-25 വർഷത്തിൽ 1.52 ലക്ഷം ടൺ അജൈവ പാഴ്‌വസ്‌തു മാലിന്യമാണ് ഹരിതകർമസേന ശേഖരിച്ചത്. അതിന് മുമ്പത്തെ വർഷമിത് 30000 ടണ്ണായിരുന്നു. മാലിന്യമുക്തനവകേരളം ക്യാമ്പയിനിലുണ്ടായ മാറ്റമാണിത്. വാട്‌സാപിൽ ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യാൻ നിലവിലുള്ള കൺട്രോൾ റൂം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനായി. കെഎസ്‌ആർടിസി സിഎംഡി പ്രമോജ്‌ശങ്കർ, ഹരിതകേരള മിഷൻ കോ ഓർഡിനേറ്റർ ടി എൻ സീമ തുടങ്ങിയവരും സംസാരിച്ചു. മികച്ച ശുചിത്വപ്രവർത്തനം നടത്തിയ ഡിപ്പോകൾക്ക് ഉപഹാരവും സമ്മാനിച്ചു.









0 comments