24.5 ലക്ഷം വോട്ടർമാർ വിവിധ ഘട്ടങ്ങളിലായി പുറത്തായി , 15.64 ലക്ഷം പുതിയ അപേക്ഷകൾ സ്വീകരിച്ചു , അന്തിമ പട്ടിക ശനിയാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും
print edition എസ്‌ഐആർ 25 ലക്ഷംപേർ പുറത്ത് ; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ

തിരുവനന്തപുരം
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേരളത്തിൽ തിടുക്കപ്പെട്ട് നടപ്പാക്കിയ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2.69 കോടി (2,69,53,644) പേർ. 24.50 ലക്ഷം പേരെ വിവിധഘട്ടങ്ങളിൽ പുറത്താക്കി. എസ്ഐആർ നടപടി ആരംഭിക്കുമ്പോൾ 2.78 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് 24.08 ലക്ഷം പേരെ കരട് പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കി. കൂടാതെ മരണപ്പെട്ടവരും വിദേശപൗരത്വം സ്വീകരിച്ചവരും താമസം മാറിപ്പോയ 53,229 പേരെയും പുറത്താക്കി. എന്യൂമറേഷൻ ഘട്ടത്തിലും ഹിയറിങ് ഘട്ടത്തിലുമാണ് ഇവർ പുറത്തായത്.
കരട് പട്ടികയിലുൾപ്പെട്ടവരിൽ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ടായിരുന്നു. പേരിലെയോ വിലാസത്തിലെയോ പൊരുത്തക്കേട് മൂലം സംശയനിഴലിലായവർ 17.56 ലക്ഷവും. ഈ രണ്ട് വിഭാഗത്തിലുംപെട്ട 36.88 ലക്ഷം പേർക്ക് നോട്ടീസ് നൽകി ഹിയറങ്ങിന് വിധേയമാക്കി. ഇതിൽനിന്ന് ഒഴിവായവരടക്കം 2.53 കോടിയായി എസ്ഐആർ പട്ടിക ചുരുങ്ങി. എന്നാൽ, പുതുതായി അപേക്ഷ നൽകി 15.64 ലക്ഷം പേർകൂടി പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ആകെ വോട്ടർമാരുടെ എണ്ണം 2.69 കോടിയായത്. അന്തിമ പട്ടിക ശനിയാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിന്റെ പകർപ്പ് മണ്ഡലാടിസ്ഥാനത്തിൽ രാഷ്‌ട്രീയ പാർടികൾക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചാകും നിയമസഭാ തെരഞ്ഞെടുപ്പ്.
ഇനിയും പേരുചേർക്കാം
എസ്ഐആറിനുള്ള അപേക്ഷാ നടപടി ജനുവരി 31ന് അവസാനിച്ചെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കലിന് അപേക്ഷ സമർപ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസംവരെയും പുതുതായി പേര് ചേർക്കാൻ അവസരമുണ്ട്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പുതിയ അപേക്ഷ (ഫോം 6) ലഭിച്ചിട്ടുണ്ട്. പ്രവാസികളുടെ 7421 അപേക്ഷകളും. അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഈ അപേക്ഷകളിൽ നടപടി സ്വീകരിക്കുക. ഇവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയശേഷം സപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.










0 comments