print edition വ്യാജരേഖ ചമച്ച് വോട്ടുചേർക്കൽ: കോൺഗ്രസ് വനിതാ നേതാവിന്റെ പേര് പട്ടികയിൽനിന്ന് നീക്കും

അടൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻവേണ്ടി, മരിച്ചുപോയയാളുടെ പേരിലുള്ള റേഷൻകാർഡ് ഉപയോഗിച്ച് വോട്ടർപ്പട്ടികയിൽ അനധികൃതമായി പേരുചേർത്ത കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പട്ടികയിൽനിന്ന് നീക്കാൻ അടൂർ ആർഡിഒയുടെ ഉത്തരവ്. ഫോറം ഏഴ് പ്രകാരം അടൂർ മണ്ഡലത്തിലെ 189–-ാം നമ്പർ പോളിങ് ബൂത്തിലെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ ശ്രീനാദേവിക്ക് ജില്ലാ പഞ്ചായത്തംഗത്വം നഷ്‌ടപ്പെട്ടേക്കും.
അടൂർ ഏറത്ത് പഞ്ചായത്ത് മണക്കാല കൊല്ലശേരിൽ പരേതയായ യശോദയുടെ ഉടമസ്ഥതയിലുള്ള റേഷൻ കാർഡിലാണ് ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് ശ്രീനാദേവി പേര് ചേർത്തത്. യശോദയുടെ മക്കളുടെ പരാതിയിൽ ഇവരുടെ പേര് കാർഡിൽനിന്ന് ഒഴിവാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനമുള്ളതിനാൽ അതിന്റെ സമയപരിധി അവസാനിച്ചശേഷമേ പേര് ഒഴിവാക്കൂവെന്ന് അടൂർ മണ്ഡലം വരണാധികാരിയായ ആർഡിഒ വ്യക്തമാക്കി. ബിഎൽഒ, വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവരുടെ അന്വേഷണത്തിൽ ശ്രീനാദേവി വോട്ടർപട്ടികയിൽ പേര് ചേർത്തത് റേഷൻകാർഡിൽ വ്യാജമായി ഉൾപ്പെടുത്തിയാണെന്നും അവർ ഇൗ വിലാസത്തിൽ താമസക്കാരിയല്ലെന്നും കണ്ടെത്തിയിരുന്നു.
ഈ റേഷൻകാർഡ് ഉപയോഗിച്ചുള്ളതാണ് തെരഞ്ഞെടുപ്പ് രേഖകളെല്ലാം. അമ്മയുടെ വിൽപ്പത്രത്തിലെ ഓഹരി കൈവശപ്പെടുത്താനും ശ്രീനാദേവി ശ്രമിച്ചതായി യശോദയുടെ മക്കളുടെ പരാതിയിലുണ്ട്. യശോദയുടെ മക്കളിൽ ബംഗളൂരുവിലുള്ള ശ്രീജിത്ത് എസ് പിള്ളയാണ് വരണാധികാരിക്ക് പരാതി നൽകിയത്.










0 comments