print edition വോട്ടർപ്പട്ടികയിലെ ബൂത്ത് മാറ്റം; കുടുംബാംഗങ്ങളെ ഒന്നിച്ചാക്കാൻ നിർദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകൾ വർധിപ്പിച്ചപ്പോൾ വോട്ടർപ്പട്ടികയിലുണ്ടായ പിഴവുകൾ പരിഹരിക്കാൻ നിർദേശവുമായി കലക്ടർമാർ. ഒരു കുടുംബത്തിലെ അംഗങ്ങൾ വിവിധ ബൂത്തുകളിലായി ചിതറിപ്പോയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി ഒന്നിച്ചുചേർക്കാൻ ബിഎൽഒമാർക്ക് നിർദേശം നൽകി. ബൂത്ത് മാറ്റം എന്ന ഓപ്‌ഷൻ കമീഷന്റെ വെബ്‌സൈറ്റിൽ ഇല്ലാത്തതിനാൽ താമസസ്ഥലം മാറുന്നവർക്കായി നിശ്ചയിച്ചിട്ടുള്ള ഫോം എട്ട് വഴിയാണ് കുടുംബാംഗങ്ങളെ ഒന്നിപ്പിക്കുക.
ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയതോടെ സംസ്ഥാനത്ത് അയ്യായിരത്തോളം പുതിയ ബൂത്തുകൾ നിലവിൽവന്നിരുന്നു. ഇവയുടെ പുനർവിന്യാസ ഘട്ടത്തിലാണ് വോട്ടർമാർ ചിതറിപ്പോയത്. ഒന്നിച്ചുതാമസിക്കുന്ന കുടുംബാംഗങ്ങൾ ഒരേ ബൂത്തിൽ തുടർച്ചയായ ക്രമനമ്പറുകളിൽ വരുന്നതാണ് പതിവ്. ഈ ക്രമത്തിൽ പേര് കാണാത്ത നിരവധിപേർ വോട്ടില്ലെന്ന് കരുതി പുതിയ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഇങ്ങനെ അപേക്ഷ നൽകുന്ന പലരുടെയും പേര് തൊട്ടടുത്ത ബൂത്തുകളിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫോം എട്ടുവഴി ബൂത്ത് മാറ്റുന്നത് വലിയ കടമ്പയാണെന്നും ഇതിനായി സുതാര്യമായ മാർഗം വേണമെന്നും ബിഎൽഒമാർ ആവശ്യപ്പെട്ടു.










0 comments