വിഴിഞ്ഞം ട്രാൻസ്ഷിപ്പ് ഹബ്ബാകും; ഭാവി തൊഴിൽ ശക്തിയായ ജെൻസി തലമുറയെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ: വി എൻ വാസവൻ

തിരുവനന്തപുരം: ചരക്കു ഗതാഗതത്തിന്റെ ട്രാൻസ്ഷിപ്പ് ഹബ്ബായി വിഴിഞ്ഞം മാറുമെന്നും കേരളത്തിൻറെ ഭാവി തൊഴിൽ ശക്തിയായ ജെൻസി തലമുറയെ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങങ്ങളാണെന്നും മന്ത്രി വി എൻ വാസവൻ.
വിഴിഞ്ഞം തുറമുഖത്തിന്റെ തുടർ വികസന നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏതാണ്ട് 9700കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് വരുന്നതെന്നും 2028ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടുകൂടി പടുകൂറ്റൻ കപ്പലുകൾക്ക് നിഷ്പ്രയാസം വിഴിഞ്ഞത്ത് വന്നു പോകാൻ സാധിക്കുമെന്നും മന്ത്രി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട് പാക്കിങ് മുതൽ ഉയർന്ന വിദ്യാഭ്യാസം നേടിയ ഉദ്യോഗാർത്ഥികൾക്ക് വരെ തൊഴിലവസരങ്ങള്‍ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് ലഭ്യമായി തുടങ്ങും. ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്ലസ് ടു മുതല്‍ എംബിഎക്കാര്‍ക്ക് വരെ വിവിധ തരത്തിലുള്ള തൊഴിലവസരങ്ങളുണ്ട്.
കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഫ്രൈറ്റ് ഫോര്‍വേഡ് സ്ഥാപനങ്ങളും പ്രദേശത്ത് നിലയുറപ്പിക്കും. ലോജിസ്റ്റിക് മാനേജ്‌മെന്റ്, സപ്ലൈ ചെയ്യിന്‍ മാനേജ്‌മെന്റ്, മാരിടൈം എന്‍ജിനീയറിങ്, ഷിപ് ബില്‍ഡിങ് ഡിപ്ലോമ/ഡിഗ്രി, മെക്കാനിക്കല്‍ ഓട്ടോമൊബീല്‍, ഐടി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ് മുതലായവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് തുറമുഖവുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങള്‍ ലഭിക്കും- വി എൻ വാസവൻ സാധ്യതകൾ വ്യക്തമാക്കി.










0 comments