print edition മുഖ്യമന്ത്രി നാടകം കളിക്കുന്നു: വി എൻ വാസവൻ

കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‌സി കമ്പനിക്ക് കൈമാറുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ നാടകം കളിക്കുകയാണെന്ന് മുൻ തുറമുഖ മന്ത്രി വി എൻ വാസവൻ. സർക്കാരിന് നഷ്ടമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
25 ശതമാനമോ അതിൽ താഴെയോ ഓഹരി കൈമാറുന്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് കരാർ. ദേശീയ സുരക്ഷയും പ്രാദേശിക തൊഴിൽ സുരക്ഷയും ഉറപ്പാക്കണം. കാലേകൂട്ടിയുള്ള ചർച്ചകളും അന്തർനാടകങ്ങളും നടന്നിട്ടുണ്ടെന്ന് വ്യക്തം.
സർക്കാർ അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോൺക്ലേവിൽ അദാനി സിഇഒ, എംഎസ്‌സി ചെയർമാൻ എന്നിവരുമായി സംസാരിച്ചിരുന്നു. നിക്ഷേപത്തെക്കുറിച്ചോ ഓഹരി കൈമാറ്റത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ല.
മുഖ്യമന്ത്രി അറിയാതെ അദാനി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പോകില്ല. നിക്ഷേപം വരുന്നതിൽ തെറ്റില്ല. കരാറാണ് പരിശോധിക്കേണ്ടത്. മുഖ്യമന്ത്രിയാകുംമുന്പ് വി ഡി സതീശൻ അദാനി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ മംഗളൂരുവിൽ പോയത് ഇതുമായി കൂട്ടിവായിക്കണം.
അദ്ദേഹത്തെ സ്വീകരിച്ചത് അദാനിയുടെ പ്രതിനിധിയാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. തുറമുഖ വകുപ്പ് മുഖ്യമന്ത്രിതന്നെ ഏറ്റെടുത്തതും കാണണമെന്നും വാസവൻ പറഞ്ഞു.











0 comments