print edition പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന് ട്രംപിന്റെ കച്ചവടം

വാഷിങ്‌ടൺ: യുഎസിന്റെ പ്രസിഡന്റായി രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ഡോണൾഡ് ട്രംപിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായതായി ഔദ്യോഗിക രേഖ. യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്‌സ് പുറത്തുവിട്ട രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം മാത്രം ട്രംപ് 220 കോടിയിലധികം ഡോളർ വരുമാനമുണ്ടാക്കി.
ഇതിൽ പകുതിയിലധികവും ലഭിച്ചത് ക്രിപ്റ്റോ ബിസിനസ്സുകളിൽ നിന്ന്.
അമേരിക്കയെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനം ആക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഈ മേഖലയിലെ കർശനമായ ഫെഡറൽ നിയന്ത്രണം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് സ്വന്തം ക്രിപ്റ്റോ സംരംഭങ്ങളിൽ നിന്ന് ശതകോടികൾ സ്വന്തമാക്കിയത്.
അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് സ്വന്തം ബിസിനസ്സ് താൽപ്പര്യം സംരക്ഷിക്കുന്നത് ഗുരുതര പ്രതിസന്ധിയാണെന്ന് ആഗോള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ ട്രംപിന്റെ ആഡംബര റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിൽ നിന്നും വൻ തുക നേടി.
ട്രംപ് സ്വന്തംപേരിൽ ഇറക്കിയ ബൈബിളുകൾ, ഷൂസുകൾ തുടങ്ങിയ വിറ്റതിലൂടെയും വൻനേട്ടമുണ്ടാക്കി. ട്രംപ് ബ്രാൻഡഡ് വാച്ചുകളുടെ വിഭാഗത്തിൽ നിന്ന് മാത്രം പ്രസിഡന്റ് 47ലക്ഷം ഡോളർ നേടി. വിവിധ മാധ്യമ സ്ഥാപനങ്ങളുമായുള്ള നിയമപരമായ ഒത്തുതീർപ്പുകളിലൂടെ 8.6 കോടി ഡോളർ ട്രംപ് സ്വന്തമാക്കി.
എന്നാൽ, ട്രംപ് സ്വന്തം ബിസിനസ് താത്പര്യം സംരക്ഷിക്കുന്നുവെന്ന ആരോപണം വൈറ്റ്ഹൗസ് തള്ളി. ട്രംപിന്റെ ബിസിനസ്സുകൾ അദ്ദേഹത്തിന്റെ മക്കളാണ് നോക്കിനടത്തുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രതികരിച്ചു.










0 comments