print edition കടൽക്കൊള്ളയ്‌ക്ക് ആസൂത്രിത പദ്ധതി

ആലപ്പുഴ: വിഴിഞ്ഞം മാതൃകയിൽ കടൽക്കൊള്ള മറ്റ് തുറമുഖങ്ങളിലേക്കും കടൽ ഖനനത്തിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതിയാണ് ‘മിഷൻ സമുദ്ര’യെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്.
മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് വിഴിഞ്ഞം പദ്ധതിയുടെ ഓഹരി അദാനി വിറ്റത്. സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതികളുടെ നിർമാണവും നടത്തിപ്പും സ്വകാര്യമേഖലയ്‌ക്ക് നൽകി സർക്കാർ വെറും ഫെസിലിറ്റേറ്റർ ആയാൽ മതിയെന്നാണ് യുഡിഎഫിന്റെ നിലപാട്. വലിയ പദ്ധതികൾക്ക് സ്വയം പണം സമാഹരിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഉപേക്ഷിക്കുകയാണ്. ഒരുലക്ഷം കോടി രൂപവരെ പ്രയാസമില്ലാതെ വായ്‌പ എടുക്കാമെന്ന് തെളിയിച്ച കിഫ്‌ബിയുടെ വിശ്വാസ്യത സർക്കാർതന്നെ ആക്ഷേപംകൊണ്ട് തകർക്കുന്നു. ഇതോടെ, പണം ഉണ്ടാക്കുന്നതിനും പദ്ധതിനടത്തിപ്പിനും സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടിവരും. ഇത് വിഭവങ്ങളും വികസനസാധ്യതകളും കൊള്ളയടിക്കുന്നതിലേക്ക് നയിക്കും. ഇതിന് ഉദാഹരണമാണ് 2500 കോടി രൂപ മുതൽമുടക്കിയ കന്പനിയുടെ പകുതിയിൽ താഴെ ഓഹരികൾ 13000 കോടി രൂപയ്‌ക്ക് വിറ്റ് കാശാക്കുന്ന അനുഭവം.
‘ലാൻഡ് ലോർഡ്’ മോഡലിൽ തുറമുഖം നമ്മുടെ ചെലവിൽ പണിത്, നടത്തിപ്പിന്റെ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ടെൻഡർവഴി കന്പനിയെ തെരഞ്ഞെടുക്കാനാണ് ഇടതുപക്ഷം നിർദേശിച്ചത്. പകരം 70 ശതമാനം പണവും ഭൂമിയും നൽകി, നിർമാണത്തിനും നടത്തിപ്പിനും 30 വർഷത്തേക്ക് ലാഭവിഹിതം വാങ്ങാതെ അദാനിക്ക് തുറമുഖം വിട്ടുകൊടുക്കുന്ന കരാറാണ് ഉമ്മൻചാണ്ടി ഉണ്ടാക്കിയതെന്നും തോമസ് ഐസക് പറഞ്ഞു.











0 comments