വീട്ടുപറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുപറമ്പിൽ അജ്ഞാതന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൊയിലൂർ സ്വദേശിനിയായ ജയയുടെ വീടിന്റെ മുറ്റത്താണ് ഇന്ന് പുലർച്ചെയോടെ മൃതദേഹം കാണപ്പെട്ടത്. അപരിചിതനായ ഒരാൾ വീട്ടുപടിയ്ക്കൽ എത്തി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. യ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരിക്കാം സംഭവം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇന്ന് പുലർച്ചെ വീട്ടുകാരാണ് വീടിനോട് ചേർന്നുള്ള തെങ്ങിൻ ചുവട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ പ്രദേശത്ത് മഴ പെയ്തതിനാൽ മൃതദേഹം പൂർണമായി കത്തിയമരാത്ത നിലയിലാണ്. സംഭവമറിഞ്ഞ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ കാണാതായിട്ടുണ്ടോ എന്ന കാര്യവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.
(ശ്രദ്ധിക്കുക: ജീവിതത്തിലെ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കും പ്രതിസന്ധികൾക്കും ആത്മഹത്യയല്ല പരിഹാരം. വിഷമഘട്ടങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ സൗജന്യ ഹെൽപ്പ് ലൈൻ നമ്പറായ 1056-ലേക്ക് വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ).











0 comments