ശ്രീലങ്ക ജയിൽ കലാപം; മരണസംഖ്യ 27: അന്വേഷണത്തിന് പ്രത്യേക സംഘം

കൊളംബോ : ശ്രീലങ്കയിലെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കൊളംമ്പോയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരത്തിലുള്ള നെഗൊമ്പോ ജയിലിൽ ഞായറാഴ്ചയാണ് തടവുകാർ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
700 ഓളം തടവുകാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരിൽ വിദേശ തടവുകാരും ഉൾപ്പെടുന്നു. വിശദമായി അന്വേഷിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യാനുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സംഘത്തെ സർക്കാർ പ്രഖ്യാപിച്ചു.
മയക്കുമരുന്ന് സംഘങ്ങളിലുൾപ്പെട്ടിരുന്ന രണ്ട് ഗ്രൂപ്പിലുള്ള തടവുകാർ തമ്മിലുണ്ടായ തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കെത്തിയത്. സംഘർഷത്തിനിടെ ചില തടവുകാർ ജയിൽ ചാടാൻ ശ്രമിച്ചതായി ജയിൽ വക്താവ് എ സി ഗജനായകെ പറഞ്ഞു. പ്രഭാതഭക്ഷണം വിളമ്പുന്നതിനിടെ തടവുകാർ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരും 19 തടവുകാരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
നൂറിലധികം തടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നെഗൊമ്പോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരെ പിന്നീട് കൊളംബോയിലെ നാഷണൽ ആശുപത്രിയിലേക്ക് മാറ്റി. മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ നെഗൊമ്പോ മജിസ്‌ട്രേറ്റ് ഷിരാനി പെരേര ചൊവ്വാഴ്ച ജയിൽ സന്ദർശിച്ചു. മനുഷ്യാവകാശ കമീഷനും ജയിലിലെത്തി. സംഘർഷസമയത്ത് ഏകദേശം 1,800 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.











0 comments