print edition മംഗളൂരു യാത്രയ്ക്ക് പിന്നാലെ ശരവേഗം

വി ഡി സതീശൻ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്പനിയിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരിയുടെ 49 ശതമാനം മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള നീക്കം ആരംഭിച്ചത് വി ഡി സതീശന്റെ മംഗളൂരു യാത്രയ്ക്ക് പിന്നാലെ. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്പ് മെയ് ഒന്നിനാണ് അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവയുമായും എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് നേതാക്കളുമായും സതീശൻ മംഗളൂരുവിൽ രഹസ്യകൂടിക്കാഴ്ച നടത്തിയത്.
ഈ ചർച്ചശേഷം ഓഹരി ഇടപാട് നീക്കത്തിന് അസാമാന്യ വേഗം കൈവന്നു. ജൂൺ ഒന്നിന് ഇക്കണോമിക്സ് ടൈംസിൽ ഓഹരി ഇടപാടിനെക്കുറിച്ച് വാർത്ത വന്നത് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. മുഖ്യമന്ത്രിയായ സതീശൻ തുറമുഖ, നിയമ വകുപ്പുകൾ ചോദിച്ചുവാങ്ങിയതും ഉദ്യോഗസ്ഥ പുനർവിന്യാസവുമെല്ലാം അദാനിക്കു വഴിയൊരുക്കാനാണെന്ന ആക്ഷേപത്തെ ദുരൂഹമായ ഇടപാടുകൾ സാധൂകരിക്കുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച രത്തൻ കേൽക്കറെ തന്നെ തുറമുഖ സെക്രട്ടറിയാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നേതൃത്വത്തിൽനിന്ന് ദിവ്യ എസ് അയ്യരെ നീക്കിയതും ആസൂത്രണത്തിമായാണ്. പിന്നാലെ നടന്ന ഇടപാടുകളെല്ലാം അടിമുടി ദുരൂഹവും നിയമവിരുദ്ധവുമാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച ഏതു മാറ്റത്തിനും സംസ്ഥാനത്തിന്റെ " മുൻകൂർ അനുമതി' വേണമെന്നാണ് വിഴിഞ്ഞം തുറമുഖ കരാറിലെ പ്രധാന നിബന്ധന. ഇത് അട്ടിമറിച്ചാണ് അദാനി ഗ്രൂപ്പ് ജൂൺ 29ന് എംഎസ്‍സിയുമായി ഉടമ്പടി വച്ചത്.
അന്നുതന്നെ അദാനി കമ്പനി ഓഹരികൈമാറ്റത്തിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ചു. ഇതിനു പിന്നാലെ ഓഹരികൈമാറ്റത്തിലൂടെ 13,000 കോടി രൂപയുടെ വിദേശനിക്ഷേപം വരുന്നതായി വാർത്താക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് പ്രചരിപ്പിച്ചു.








0 comments