print edition രാമക്ഷേത്രക്കൊള്ള, പരീക്ഷാ ക്രമക്കേടുകൾ; പാർലമെന്റ് സമ്മേളനം പ്രക്ഷുബ്‌ധമാകും

ന്യൂഡൽഹി: ഉന്നത ആർഎസ്‌എസ് നേതാക്കൾ ഉൾപ്പെട്ട അയോധ്യ രാമക്ഷേത്രക്കൊള്ള, നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള പരീക്ഷാ ക്രമക്കേടുകൾ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, എഫ്‌സിആർഎ ഭേദഗതി തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിനെ പ്രക്ഷുബ്‌ധമാക്കും. ഇൗ വിഷയങ്ങളുന്നയിച്ച് സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷ പാർടികൾ തീരുമാനിച്ചതോടെ തിങ്കളാഴ്ച തുടക്കമാകുന്ന വർഷകാല സമ്മേളനത്തിന് ചൂടേറും.
രാമക്ഷേത്രക്കൊള്ളയും പരീക്ഷാ നടത്തിപ്പുകളിലെ വീഴ്‌ചയും ശക്തമായി ഉന്നയിക്കുമെന്ന് ഞായറാഴ്‌ച സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗക്കാരുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള എഫ്‌സിആർഎ ഭേദഗതി ബില്ലിനെ എതിർക്കും.
ഇത്തരം വിവാദ ബില്ലുകൾ തിരക്കിട്ട് പാസാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. വിദ്യാർഥികളുമായി ചർച്ചയ്‌ക്ക് സർക്കാർ സന്നദ്ധമാകണം. പ്രതിപക്ഷ പാർടികളെ പിളർത്തി ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വിലക്കയറ്റവും തൊഴിലില്ലായ്‌മയുമടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമാകണം– ബ്രിട്ടാസ് ആവശ്യപ്പെട്ടു.
തൃണമൂൽ വിമത വിഭാഗത്തിലെ 20എംപിമാരുടെ പ്രതിനിധികളെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിനെ എതിർത്ത പ്രതിപക്ഷം പ്രതീകാത്മക വാക്കൗട്ട് നടത്തി. സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണനും യോഗത്തിൽ പങ്കെടുത്തു. ആഗസ്‌ത് 13 വരെ തുടരുന്ന സമ്മേളത്തിൽ എട്ട് ബില്ലുകൾ പരിഗണിക്കും.










0 comments