ഓഹരി വിറ്റാൽ എന്താ കുഴപ്പമെന്ന്
print edition വിഴിഞ്ഞം ഓഹരിക്കൈമാറ്റം പരോക്ഷമായി ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഓഹരിവിൽപ്പന നീക്കത്തെ പരോക്ഷമായി ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. 49 ശതമാനം ഓഹരി എംഎസ്‌സി കമ്പനിക്ക് നൽകുന്നതുകൊണ്ട് തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് നഷ്‌ടപ്പെടില്ലെന്നാണ് സതീശന്റെ വാദം. ഓഹരി വിൽപ്പനയ്ക്ക് അനുമതിതേടിയുള്ള അദാനി പോർട്ടിന്റെ കത്ത് തള്ളുന്നതിനുപകരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റിക്ക് കൈമാറിയത് ഓഹരിക്കൈമാറ്റത്തിന് പഴുതുണ്ടാക്കാനാണ്.
അദാനി ഗ്രൂപ്പിന്റെ പ്രമുഖനുമായുള്ള കൂടിക്കാഴ്‌ചക്ക് ചാർട്ടേഡ് വിമാനത്തിൽ നടത്തിയ മംഗളൂരു യാത്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ സതീശൻ ക്ഷുഭിതനായി. അദാനിയുടെ ഓഹരി മറ്റൊരു കമ്പനിക്ക് നൽകുന്നത് സർക്കാരിന്റെ ഓഹരിയെ ബാധിക്കില്ല എന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. എംഎസ്‌സിക്ക് അനുമതി നൽകിയാലും വേറെ കന്പനിക്ക് തുറമുഖം ഓപ്പറേറ്റ് ചെയ്യാമെന്നും അദ്ദേഹം പറയുന്നു.
അദാനി പോർട്ടും സംസ്ഥാന സർക്കാരും തമ്മിലുണ്ടാക്കിയ കൺസഷൻ കരാർപ്രകാരം 25 ശതമാനമോ കൂടുതലോ ഓഹരി മറ്റൊരു കന്പനിക്ക് കൊടുത്താൽ ഉടമസ്ഥാവകാശം മാറ്റാനാകും. എന്നാൽ അദാനി പോർട്ട് 49 ശതമാനം ഓഹരിയാണ് എംഎസ്‌സിക്ക് കൈമാറുന്നത്.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് എംഡി ദിവ്യ എസ് അയ്യരെ പൊടുന്നനെ മാറ്റിയതിനെ നിസ്സാരവൽക്കരിക്കാനും മുഖ്യമന്ത്രി ശ്രമിച്ചു.
തങ്ങളുടെ എംഡി ചാർജ് എടുക്കുംമുന്പേ അവിടെ എംഡിയും സർക്കാരും മന്ത്രിയും ഉണ്ടായിരുന്നു എന്നുപറഞ്ഞ മുഖ്യമന്ത്രി ദേശാഭിമാനിയിൽ വന്ന വാർത്ത ഏത് സോഴ്‌സിൽനിന്നാണെന്നും ചോദിച്ചു. ദിവ്യ എസ് അയ്യരെ അതിവേഗം മാറ്റിയതെന്തിനെന്ന ചോദ്യത്തിന് പലരെയും പല സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്, അതിലെന്താണ് പ്രശ്‌നം എന്നായിരുന്നു മറുപടി. അദാനി കന്പനിക്ക് ദിവ്യ നോട്ടീസ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിയില്ലെന്നുപറഞ്ഞ് സതീശൻ തടിയൂരി.










0 comments