കേരള കായികരംഗത്ത് വിപ്ലവാത്മക മാറ്റം ലക്ഷ്യം; ദിശാബോധമുണർത്തി 'വിഷൻ 2031'

തിരുവനന്തപുരം: കേരളത്തിന്റെ കായിക മേഖലയിൽ ദീർഘകാല ദിശാബോധവും സമഗ്രമായ മാറ്റങ്ങളും ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പും ആസൂത്രണ ബോർഡും സംയുക്തമായി സംഘടിപ്പിച്ച “വിഷൻ 2031” അന്തർദേശീയ കോൺഫറൻസ് സമാപിച്ചു.
തിരുവനന്തപുരം എസ്പി ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ നടന്ന സമ്മേളനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. 2030-ലെ കോമൺവെൽത്ത് ഗെയിംസും 2036-ലെ ഒളിമ്പിക്സും ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് കായിക വകുപ്പ് തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി ആധുനിക സ്പോർട്സ് സയൻസ് സംവിധാനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കായികതാരങ്ങൾക്ക് ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ കായികാവസരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ സഞ്ജയ് കുമാർ, പ്രൊഫ റിച്ചാർഡ് ഗുൽനോട്ടി, അന്തർദേശീയ കായികതാരം ജോബി മാത്യു തുടങ്ങി കായിക രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കായിക വകുപ്പ് സെക്രട്ടറി ജീവൻ ബാബു കെ.ഐ.എ.എസ് ചർച്ചകളുടെ സംഗ്രഹം അവതരിപ്പിച്ചു. പ്ലാനിങ് വിഭാഗം മേധാവി ഡോ ബിന്ദു വർഗീസ് സ്വാഗതവും കായിക യുവജനകാര്യാലയം അഡീഷണൽ ഡയറക്ടർ ഡോ സിഎസ് പ്രദീപ് നന്ദിയും പറഞ്ഞു.
കേരളത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന ചുവടുവെയ്പ്പായിരിക്കും ഈ കോൺഫറൻസ് എന്ന് പ്രതിനിധികൾ വിലയിരുത്തി.









0 comments