print edition പുതിയ ഉയരങ്ങൾ കാഴ്‌ചപ്പാടൊരുക്കി വിഷൻ 2031

വിഷൻ 2031 അന്താരാഷ്‌ട്ര സമ്മേളനവേദിയിൽ ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്ലേഷിക്കുന്നു
തിരുവനന്തപുരം
വെല്ലുവിളികൾ അതിജീവിച്ച് അതിശയപ്പെടുത്തിയ നേട്ടങ്ങളുണ്ടാക്കിയ കേരളത്തിന്റെ വളർച്ചയ്‌ക്ക് കൂടുതൽ വേഗംപകരാനുള്ള കാഴ്‌ചപ്പാട് നൽകി വിഷൻ 2031 അന്താരാഷ്‌ട്ര സമ്മേളനത്തിന് സമാപനം.
ജില്ലാതല സെമിനാറുകളുടെ ക്രോഡീകരണത്തോടൊപ്പം വിവിധ മേഖലകളിലെ ദേശീയ, അന്തർ ദേശീയ വിദഗ്ധരുൾപ്പെട്ട വിശദമായ ചർച്ചകളിൽ നിന്ന് രൂപംകൊണ്ട ആശയങ്ങളും നിർദേശങ്ങളും വരുംകാലത്തേക്കുള്ള മുതൽക്കൂട്ടായി. വികേന്ദ്രീകൃത ജനാധിപത്യവൽകരണത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
വികസന മാതൃകകൾ അവതരിപ്പിച്ചും 2031ലെ കേരളം എങ്ങനെയാകണം എന്നതിന്റെ ആശയം രൂപീകരിച്ചുമായിരുന്നു ചർച്ചകൾ. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. സംസ്ഥാനത്തിന്റെ അടുത്തഘട്ടത്തിലേക്കുള്ള വികസന നയങ്ങൾക്ക് ഉൗർജമായി 18 വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ 4000 പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തിനു സമാപനം കുറിച്ച് ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്‌ദുള്ള, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ, സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്, പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം, കനിമൊഴി എംപി, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്‌ടർ സയീദ് അക്തർ മിർസ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.










0 comments