വൈറൽ താരത്തിന്‍റെ വിവാഹം: മധ്യപ്രദേശ് പൊലീസിനോട് വിശദീകരണം തേടി കോടതി

കുംഭമേള താരത്തിന്‍റെ വിവാഹ ചിത്രം
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയനേതാക്കളെ പ്രതിയാക്കണമെന്ന ഹർജി തിരുവനന്തപുരം പോക്സോ കോടതി സ്റ്റേ ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പൊലീസിനോട് കോടതി വിശദീകരണം തേടി.
18 വയസ് പൂർത്തിയായശേഷമാണ് വിവാഹം നടന്നതെന്ന്, പെൺകുട്ടിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിക്കൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. വിവാഹത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛൻ മധ്യപ്രദേശ് ആർഡിഒയ്ക്ക്, പെൺകുട്ടിയുടെ നിലവിലുള്ള രേഖകൾ എല്ലാം റദ്ദാക്കാൻ അപേക്ഷ നൽകി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വരുത്താൻ അനുജന്റെ ജനനസർട്ടിഫിക്കറ്റ് ഉപയോഗിച്ച് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നുവെന്നും, കള്ളക്കേസാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ നടപടിക്രമങ്ങൾ എന്തായി എന്നും എന്തൊക്കെയൈണ് കണ്ടെത്തലുകളെന്നും വ്യക്തമാക്കാൻ മധ്യപ്രദേശ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 20നുള്ളിൽ റിപ്പോർട്ട് നൽകുന്നതുവരെ സ്വകാര്യ അന്യായത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു.
വിവാഹത്തിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, എ എ റഹിം എംപി തുടങ്ങിയ നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പി നാഗരാജ് ഹർജി നൽകിയത്.
മാർച്ച് 11-ന് പൂവാറിനടത്ത് അരുമാനൂർ ക്ഷേത്രത്തിലായിരുന്നു വൈറൽ പെൺകുട്ടിയുടേയും ഫർമാൻ ഖാന്റേയും വിവാഹം. കേരളത്തിൽ ചലച്ചിത്ര ചിത്രീകരണത്തിനെത്തിയ പെൺകുട്ടിയും സഹപ്രവർത്തകനായ ഫർമാനും ഒരുമിച്ചാണ് തമ്പാനൂർ പൊലീസിൽ എത്തിയത്. അച്ഛന്റെ സഹോദരിയുടെ മകനെ വിവാഹം ചെയ്യാൻ അച്ഛൻ നിർബന്ധിക്കുന്നുവെന്നും ഒപ്പംവന്ന സഹപ്രവർത്തകനെ വിവാഹംചെയ്യാനാണ് തീരുമാനമെന്നുമാണ് പെൺകുട്ടി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ പരിശോധിച്ച് ഇരുവരുടെയും വിവാഹം നടത്തിയത്.










0 comments