തണ്ടപ്പേർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

പാലക്കാട്: തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നതിന് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പാലക്കാട് വാണിയംകുളം-1 വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഫസലിനെയാണ് വിജിലൻസ് പിടികൂടിയത്. പാലക്കാട് കോതക്കുറിശ്ശി സ്വദേശിയായ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് ഫസൽ പിടിയിലായത്.
പരാതിക്കാരൻ തന്റെ അച്ഛന്റെ പേരിലുള്ള 62 സെന്റെ സ്ഥലത്തിന്റെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ജൂൺ ആറിന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സ്ഥലപരിശോധന നടത്തുന്നതിന് എത്താൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഫസൽ പരാതിക്കാരനെ ഫോണിൽ വിളിച്ചറിയിക്കുകയും, പരാതിക്കാരന്റെ തന്നെ വാഹനത്തിൽ പോയി സ്ഥലപരിശോധന നടത്തുകയും ചെയ്തു. തുടർന്ന് വില്ലേജ് ഓഫീസിൽ തിരികെ എത്തിച്ചപ്പോൾ തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നതിന് 1,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക കൈവശമില്ലായെന്നറിയിച്ച പരാതിക്കാരനിൽ നിന്നും കൈയ്യിലുണ്ടായിരുന്ന 500 രൂപ വാങ്ങിയെടുത്ത ശേഷം ബാക്കി തുക സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ നൽകണമെന്ന് പറഞ്ഞ് തിരികെ അയക്കുകയും ചെയ്തു.
ഇതോടെ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച അഞ്ചുമണിയോടെ വില്ലേജ് ഓഫീസിന് സമീപത്തു നിന്നും കൈക്കൂലി വാങ്ങവെയാണ് ഫസലിനെ വിജിലൻസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.









0 comments