കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപിനെ വിജിലന്‍സ് പിടികൂടിയപ്പോള്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കാരോട് സ്വദേശിയായ പരാതിക്കാരന് ലൈഫ് ഭവന പദ്ധതി പ്രകാരം കാരോട് ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക മാറി നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ കൊല്ലം അയത്തിൽ സ്വദേശിയും കാരോട് ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സറ്റൻഷൻ ഓഫീസറായ ടി എസ് സന്ദീപ് ആണ് വിജിലിൻസിന്റെ പിടിയിലായത്. പരാതിക്കാരൻ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിന് കാരോട് ഗ്രാമ പഞ്ചായത്തിൽ 2024 ൽ അപേക്ഷ നൽകി. തുടർന്ന് നാല് ലക്ഷം രൂപ അനുവദിച്ചു.
പദ്ധതി പ്രകാരമുള്ള ആദ്യ ഗഡുവായ 40,000 രൂപ അനുവദിച്ച സമയം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സന്ദീപ് പരാതിക്കാരന്റെ വീടും സ്ഥലവും സന്ദർശിക്കുകയും തുടർന്ന് ഓഫീസിലെത്തിയ ശേഷം 500 രൂപ വാങ്ങിച്ചെടുത്തു. 2-ാം ഗഡുവായ ഒരു ലക്ഷം രൂപ മാറി നൽകിയ സമയത്തും സന്ദീപ് വീണ്ടും പരാതിക്കാരനിൽ നിന്നും 1000 രൂപ നിർബന്ധപൂർവം വാങ്ങിച്ചെടുത്തു. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിച്ചപ്പോൾ പരാതിക്കാരൻ ഓഫീസിലെത്തി ഓഫീസറെ കാണുകയും വീട് പണി നോക്കി പോവുകയും ചെയ്തു.
പിന്നീട് പണം മാറി കിട്ടാൻ വീണ്ടും കാലതാമസം നേരിട്ടപ്പോഴാണ് 2500 രൂപ കൂടി നൽകിയാൽ മാത്രമേ തുക പാസാക്കി നൽകുകയൊള്ളൂവെന്ന് ഓഫീസർ സന്ദീപ് പറഞ്ഞത്. പരാതിക്കാരനെ മടക്കി അയക്കുകയും ചെയ്തു. വീണ്ടും തുക നൽകാൻ താൽപര്യപ്പെടാതിരുന്ന പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇതോടെ വിജിലൻസിന്റെ നിർദേശാനുസരണം പരാതിക്കാരൻ സന്ദീപിന് തുക നൽകാമെന്ന് അറിയിച്ചു. തുടർന്ന് ഓഫീസ് പരിസരത്ത് എത്തി സന്ദീപ് പണം വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.










0 comments