ബാങ്ക് നിയമനത്തിന് കോഴ: ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസെടുത്തു

ഐ സി ബാലകൃഷ്ണൻ
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നതാണ് എംഎൽഎയ്ക്കെതിരായ കുറ്റം. കേസിൽ വിശദമായ അന്വേഷണം നടത്തും. നിലവിൽ ബാലകൃഷ്ണൻ മാത്രമാണ് പ്രതി. വയനാട് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഡിഡിസി ട്രഷററുടെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎയ്ക്കെതിരെയും ഡിസിസി പ്രസിഡന്റായിരുന്ന എൻ ഡി അപ്പച്ചനെതിരെയും ഗുരുതരമായ പരാമർശങ്ങളുണ്ടായിരുന്നു. മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ എംഎൽഎ പണം വാങ്ങി നിയമിച്ചതായി വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ബാങ്ക് നിയമനങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ വ്യാപകമായി കോഴപ്പണം വാങ്ങിയതിന് നിരവധി പരാതികളും ലഭിച്ചിരുന്നു.
ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിന് വിജയനെ ഇടനിലക്കാരനാക്കി കോഴ വാങ്ങിയതിനുള്ള തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ വിജിലൻസിന് നേരത്തെ ലഭിച്ചിരുന്നു. വിവിധ രേഖകൾ, അന്വേഷണത്തിലെ കണ്ടെത്തലുകൾ, മൊഴികൾ എന്നിവയുൾപ്പെടെയുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയിരുന്നു.
കോളിയാടി താമരച്ചാലിൽ ഐസക്, ബത്തേരി മൂലങ്കാവിൽ കീഴ്‌പ്പള്ളിൽ കെ കെ ബിജു, താളൂർ അപ്പോഴത്ത് പത്രോസ് എന്നിവരെല്ലാം കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എംഎൽഎയുടെ നിർദേശപ്രകാരം മൂന്ന് തവണയായി 17 ലക്ഷം രൂപ നൽകിയെന്നാണ് ഐസക്കിന്റെ പരാതി. നാല് ലക്ഷം രൂപ കോൺഗ്രസ് നേതാക്കൾ വാങ്ങിയെന്നാണ് ബിജു പരാതിപ്പെട്ടത്. മകൻ എൽദോസിന് ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് പത്രോസ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി. അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ 17 പേരുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക് മുൻചെയർമാൻ ഡോ. സണ്ണി ജോർജും വെളിപ്പെടുത്തിയിരുന്നു. റാങ്ക് ലിസ്‌റ്റിൽ വളരെ താഴെയുള്ളവരുടെയും ലിസ്‌റ്റിൽ ഇല്ലാത്തവരുടെയും പേരുകളാണ് നൽകിയത്. നിയമനം വാഗ്‌ദാനം ചെയ്‌ത് കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയവരുടെ പേരുകളാണ് നൽകിയത്. ഈ കോഴ ഇടപാടിൽ കുരുങ്ങിയാണ് വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്.










0 comments