ആയിരം രൂപ കൈക്കൂലി; വില്ലേജ് ഓഫീസ് കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ആയിരം രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസ് കാഷ്വൽ സ്വീപ്പർ അറസ്റ്റിൽ. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറായ കെ ജയപ്രകാശിനെയാണ് പത്തനംതിട്ട വിജിലൻസ് പിടികൂടിയത്. വില്ലേജ് ഓഫീസിൽ വച്ച് കൊല്ലം ആനയടി സ്വദേശിയയ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയപ്രകാശിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്.
പരാതിക്കാരൻ തന്റെ സുഹൃത്തിന്റെ പേരിൽ പത്തനംതിട്ട കുരമ്പാല വില്ലേജ് പരിധിയിൽപ്പെട്ട 2.5 ഏക്കർ സ്ഥലം പണയം വച്ച് ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിനായി എഫ്എം സ്കെച്ചും, ലൊക്കേഷൻ സ്കെച്ചും ലഭിക്കുന്നതിനായി ഏപ്രിൽ 23ന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അന്ന് വസ്തു നോക്കാനെന്നും പറഞ്ഞ് സ്ഥലത്തെത്തിയ ജയപ്രകാശ് 1500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. സ്കെച്ചുകൾ വാങ്ങാനായി വില്ലേജ് ഓഫീസിൽ വരുമ്പോൾ വില്ലേജ് ഓഫീസർക്ക് കൊടുക്കുന്നതിനും മറ്റുമായി 1000 രൂപ കൂടി കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ജയപ്രകാശിനെ കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐപിഎസ് അഭ്യർത്ഥിച്ചു.









0 comments