കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിൽ

ചേലക്കര: സ്ഥലത്തിന്റെ ഫെയർ വാല്യു തിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട വെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കര തോന്നൂർക്കര പുത്തൻവീട്ടിൽ പി കെ ശശിധരനെ (54) തൃശൂർ വിജിലൻസ് അറസ്റ്റുചെയ്തു. മേപ്പാടം സ്വദേശിയായ പരാതിക്കാരൻ നൽകിയ അപേക്ഷയിൽ റിപ്പോർട്ട് നൽകുന്നതിന് ശശിധരൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥല പരിശോധനക്ക് വരുമ്പോൾ ആദ്യ ഗഡു നൽകാനും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് പരാതിക്കാരൻ തൃശൂർ വിജിലൻസ് ഡിവൈഎസ്‌പിയെ വിവരം അറിയിച്ചു. ആദ്യ ഗഡു 5,000 രൂപ വെള്ളി വൈകിട്ട് 5.30യോടെ കൈമാറുന്നതിനിടയിലാണ് പിടിയിലാകുന്നത്.
പരാതിക്കാരന്റെ അച്ഛന്റെ പേരിലുള്ള 3.65 ഏക്കർ വസ്തുവിന്റെ ഫെയർവാല്യു പുനർ നിർണയത്തിന് തൃശൂർ ആർഡിഒയ്ക്ക് കഴിഞ്ഞ സെപ്തംബറിലാണ് അപേക്ഷ നൽകുന്നത്. ശശിധരനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈഎസ്‌പി സി ജെ ജിം പോൾ, ഇൻസ്പെക്ടർ ദിനേശ് കുമാർ, രാജൻ, പി സി ബൈജു, പി ആർ കമൽ ദാസ്, ഇ കെ ജയകുമാർ, കെ വി വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ശ്രീകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.
അഴിമതി സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ: 0487-2334200, 1064 (ടോൾ ഫ്രീ).
Caption : പി കെ ശശിധരന്‍
0 comments