പുതിയ കേസിലും ഫെന്നി നൈനാൻ; ഇക്കുറി സാമ്പത്തിക ചൂഷണം; ചൂരല്‍മലയുടെ പേരിലുൾപ്പടെ പണം തട്ടി രാഹുലിന്റെ കൂട്ടാളി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ പീഡന പരാതിയിലെ അതിജീവിതയുടെ മൊഴിയിലും ഫെന്നി നൈനാന്റെ സാന്നിധ്യം. ലൈംഗിക പീഡനത്തിനൊപ്പം സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള അതിജീവിതയുടെ മൊഴിയിലാണ് രാഹുലിന്റെ കൂട്ടാളിക്കെതിരായ പരാമർശം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആഹാരം പോലും കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കാന്‍ ഫെന്നി നൈമാന്‍ ആവശ്യപ്പെട്ടത് പ്രകാരം ചെയ്തു. ചൂരല്‍മലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു നൽകിയെന്നും എഫ്‌ഐആറിലുണ്ട്.
മുൻപ് വന്ന പരാതിയിലെ അതിജീവിതയും ഫെന്നി നൈനാന് എതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്. അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ഫെന്നി നൈനാൻ പരാജയപ്പെട്ടിരുന്നു.ഇയാളുടെ സ്ഥാനാർഥിത്വം വലിയ വിവാദമായിരുന്നു.
'കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത് '- കഴിഞ്ഞ പരാതിയിൽ യുവതി പറഞ്ഞിരുന്നു.
ലൈംഗിക പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.
ഇ മെയിൽ വഴി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പാലക്കാട് നിന്ന് രാഹുലിനെ അറസ്റ്റ് ചെയ്തത്.
മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.










0 comments