print edition വെനസ്വേലയിൽ ഭൂകമ്പം 188 മരണം

ഭൂചലനത്തിൽ തകർന്ന ലാ ഗ്വൈറയിലെ കെട്ടിടത്തിനുമുന്നിൽ നിലവിളിക്കുന്ന സ്ത്രീ
കരാക്കസ് : വെനസ്വേലയിൽ ശക്തമായ ഭൂചലനത്തിൽ 188 പേർ മരിച്ചു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. റിക്‌ടർ സ്‌കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഇരട്ട ഭൂചലനമാണുണ്ടായത്. ബുധനാഴ്‌ച പ്രാദേശിക സമയം വൈകിട്ട് ആറിന് ശേഷമാണ് ഒന്നിനുപുറകെ ഒന്നായി ഭൂചലനം ഉണ്ടായത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല കെട്ടിടങ്ങളും പൂർണമായി തകർന്നുവീണു. നെറ്റ്‌വർക്കുകൾ തകരാറിലായതോടെ ആശയവിനിമയ സംവിധാനങ്ങളും നിലച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ മൊറോൺ, തീരദേശ നഗരമായ ലാ ഗ്വൈറ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്‌ടം.
കരാക്കസിന് സമീപം സിമോൺ ബൊളിവർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേക്കും ടെർമിനലുകൾക്കും കേടുപാട് സംഭവിച്ചതിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. സ്‌കൂളുകൾക്ക് അവധി നൽകി. അർജന്റീന, ചിലി, പനാമ, ഉറുഗ്വേ, എൽ സാൽവദോർ, ഇക്വഡോർ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ വെനസ്വേലയ്‌ക്ക് സഹായം വാഗ്‌ദാനംചെയ്‌തു. ഖത്തർ, മെക്‌സിക്കോ, എൽ സാൽവദോർ എന്നീ രാജ്യങ്ങൾ രക്ഷാപ്രവർത്തകരെ അയച്ചു.










0 comments