print edition വാഹനങ്ങളിലെ രൂപമാറ്റം: പിഴയിട്ട് നേടിയത് ഒരുകോടി

എഐ പ്രതീകാത്മകചിത്രം
എസ് കിരൺബാബു
Published on Jun 13, 2026, 01:20 AM | 1 min read
തിരുവനന്തപുരം : വാഹനങ്ങളിലെ രൂപമാറ്റം വാഗ്ദാനംചെയ്ത് ജെൻസികളെ പറ്റിച്ച വി ഡി സതീശൻ സർക്കാർ ഇതുവരെ പിഴയായി ഈടാക്കിയത് ഒരു കോടിയോളം രൂപ. വാഹനങ്ങളിലെ രൂപമാറ്റത്തിന് മേയിൽ 1528 പേരിൽനിന്നായി 87 ലക്ഷം രൂപയും ഈ മാസം ഇതുവരെ 450 പേരിൽ നിന്നായി 12 ലക്ഷം രൂപയും പിഴയിട്ടതായി വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
വാഹനങ്ങളിൽ അപകടകരമായ രൂപമാറ്റം നടത്തുന്നത് പിഴചുമത്തേണ്ട കുറ്റമാണെങ്കിലും മോഹനവാഗ്ദാനം നൽകി പുതുതലമുറയെ വഞ്ചിച്ച് വോട്ട് നേടുകയായിരുന്നു സതീശന്റെ ലക്ഷ്യം. യുഡിഎഫ് പ്രകടന പത്രികയിലും രൂപമാറ്റം അനുവദിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.അധികാരത്തിലെത്തിയ ശേഷം നിയമപരമായ തടസ്സമില്ലാത്ത, നിലവിലുള്ള കാര്യങ്ങൾമാത്രം ഉൾപ്പെടുത്തി ജെൻ സികളെ പറ്റിച്ചു. ഗതാഗത കമീഷണറെക്കൊണ്ട് ശുപാർശ കത്തിറക്കി മുഖ്യമന്ത്രി തടിയൂരാൻ ശ്രമിച്ചെങ്കിലും വൻ വിമർശം നേരിട്ടു. സീറ്റ് കവർ, എയർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, ബോഡി സ്റ്റിക്കറുകൾ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങി നിലവിലുള്ളതും നിയമപ്രകാരം മുൻകൂർ അനുമതി ആവശ്യമില്ലാത്തതുമാണ് ശുപാർശയിലുള്ളത്.
കേന്ദ്ര മോട്ടോർവാഹന ആക്ടിൽ, വാഹനങ്ങളുടെ വലുപ്പത്തിലോ പ്രധാന ഭാഗങ്ങളിലോ മാറ്റം വരുത്തുന്നതിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. ഇത് മറച്ചുവച്ചാണ് വലിയ ഇളവുകൾ പ്രഖ്യാപിക്കുമെന്ന അവകാശവാദവുമായി യുഡിഎഫ് ജെൻ സികളെ തെറ്റിദ്ധരിപ്പിച്ചത്. പിന്നാലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി പരമാവധി പണം പിരിക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദേശവും നൽകി.










0 comments