പകർച്ച വ്യാധി വ്യാപനപ്രതിസന്ധി നേരിടുമ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയ നടപടി ശരിയല്ല: വീണാ ജോർജ്

വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനം പകർച്ച വ്യാധികളുടെ വ്യാപനത്തിൽ ആരോഗ്യപ്രതിസന്ധി നേരിടുമ്പോൾ ഡിഎച്ച്എസിനെ മാറ്റിയ നടപടി ശരിയല്ലെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിൽ സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം ആണ് പ്രകടമാകുന്നത്. ജനങ്ങൾ പകർച്ചവ്യാധിഭീഷണി നേരിടുമ്പോൾ ആരോഗ്യവകുപ്പ് അലംഭാവം കാട്ടരുത്. ഡയറക്ടറെ മാറ്റുകയല്ല വാസ്തവത്തിൽ തരം താഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ റാങ്കുള്ള തസ്തികയിലേക്കാണ് ഡയറക്ടറെ തരം താഴ്ത്തിയിരിക്കുന്നത്.
ഒരു ടീം ആയി പ്രവർത്തിക്കേണ്ട സമയത്ത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്ത് പൊതുജനാരോഗ്യപ്രവർത്തനങ്ങളെ തളർത്തുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തരം താഴ്ത്തലാണെങ്കിൽ ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ? ഇനി ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നുണ്ടെങ്കിൽ അതിൽ കൃത്യമായ നടപടി ക്രമങ്ങൾ ഉണ്ട്, അതും പാലിക്കപ്പെട്ടിട്ടില്ല. നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ 2023 ഇൽ ഉൾപ്പെടെ കാര്യക്ഷമമായി ഇടപെട്ട ഡയറക്ടറെയാണ് ഇപ്പോൾ തരംതാഴ്ത്തിയിരിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
ഷിഗെല്ലയും , ഡെങ്കിയും എലിപ്പനിയും എച് വൺ എൻ വൺ ഉമൊക്കെ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തന്നെ നിപ സ്ഥിരീകരിച്ചതോടെ പകർച്ചവ്യാധികളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്ന സമീപനം നമ്മൾ സ്വീകരിക്കുകയും നിലപാടെടുക്കുകയും ആണ് ചെയ്തത്. എന്നാൽ നിപാ രോഗം സ്ഥിരീകരിച്ച് നാല് ദിവസം പിന്നിടുമ്പോഴും രോഗിക്കും ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും Remdesivir ഉൾപ്പടെ മരുന്നുകൾ എത്തിച്ച് നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. നിപാ രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനുള്ള നടപടികളിലും സർക്കാരിന്റെ ഉദാസീനത പ്രകടമാണെന്ന് വീണാ ജോർജ് പറഞ്ഞു.










0 comments