കള്ളവാർത്ത കൊടുത്ത റിപ്പോർട്ടറെക്കൊണ്ട് സത്യം പറയിപ്പിച്ച് ആരോഗ്യമന്ത്രി; 'കൂവിയത് മന്ത്രിക്കെതിരെയല്ല'

ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ പ്രവീണിനോട് സംസാരിക്കുന്നു
പത്തനംതിട്ട: വ്യാജവാർത്ത നൽകിയ മാധ്യമപ്രവർത്തകനെക്കൊണ്ട് സ്പോട്ടിൽ സത്യാവസ്ഥ പറയിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറന്മുള മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന്റെ സംഘാടകസമിതി രൂപീകരണവേദിയിലായിരുന്നു സംഭവം.
യോഗത്തിൽ മന്ത്രി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റിപ്പോർട്ടർ ടിവി നൽകിയ വാർത്ത 'ആരോഗ്യമന്ത്രിയെ കൂവിവിളിച്ച് പ്രവർത്തകർ' എന്നായിരുന്നു. എന്നാൽ ഇത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയായിരുന്നു. പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ കൗൺസിലറും ഡിസിസി വൈസ് പ്രസിഡന്റുമായ എ സുരേഷ്കുമാർ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രി സംസാരിച്ചുതുടങ്ങവെ നാടകീയമായി താൻ യോഗം ബഹിഷ്കരിക്കുന്നു എന്ന് പറഞ്ഞ് സുരേഷ്കുമാർ ഇറങ്ങിപ്പോയി. ക്ഷണിച്ചത് പ്രകാരം യോഗത്തിൽ വന്നിട്ട്, ബഹിഷ്കരിക്കുന്നു എന്നുംപറഞ്ഞ് വിചിത്രമായി ഇറങ്ങിപ്പോയപ്പോൾ സദസിലുണ്ടായിരുന്നവർ സുരേഷ്കുമാറിനെ കൂവിവിളിച്ചു. കോൺഗ്രസ് കൗൺസിലർക്കെതിരെ ഉണ്ടായ കൂവലാണ് മന്ത്രിക്കെതിരെ എന്നുംപറഞ്ഞ് റിപ്പോർട്ടർ ടിവി വാർത്തനൽകിയത്.
വ്യാജവാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രിയുടെ സ്റ്റാഫിലുള്ളവർ വീണാ ജോർജിനെ വിവരമറിയിച്ചു. ഉടൻതന്നെ അതേവേദിയിൽവെച്ച് റിപ്പോർട്ടർ ടിവിയുടെ പത്തനംതിട്ട റിപ്പോർട്ടർ പ്രവീണ്‍ പുരുഷോത്തമനെ മന്ത്രി വിളിച്ചു. റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്ത വ്യാജവാർത്ത ഫോണിൽ പ്രവീണിനെ കാണിച്ചുകൊണ്ട്, ഇതാണോ ഇവിടെ സംഭവിച്ചതെന്ന് മന്ത്രി ചോദിച്ചു. അല്ല എന്നായിരുന്നു പ്രവീണിന്റെ മറുപടി. അങ്ങനെ സംഭവിച്ചില്ലെന്നും പ്രവീൺ പറഞ്ഞു.
തുടർന്ന് മന്ത്രി യോഗസ്ഥലത്തുണ്ടായിരുന്ന മൈക്ക് പ്രവീണിന് നൽകിക്കൊണ്ട് സത്യാവസ്ഥ എന്താണെന്ന് പറയാൻ ആവശ്യപ്പെട്ടു. "യുഡിഎഫ് കൗൺസിലർമാർ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയപ്പോൾ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ അവരെ കൂവിവിളിക്കുകയായിരുന്നു" എന്ന് പ്രവീൺ മൈക്കിലൂടെ പറഞ്ഞു.
ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും വാർത്തകൾ വളച്ചൊടിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.










0 comments