print edition സർക്കാരിന്റെ തുടക്കത്തിലേ പ്രതിസന്ധി

വി ഡി സതീശൻ

സി കെ ദിനേശ്
Published on Jun 26, 2026, 12:01 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ തീരുമാനങ്ങൾ കടുത്ത പ്രതിസന്ധിയിലാക്കിയത് കോൺഗ്രസിനെയും മുസ്ലിംലീഗ് അടക്കമുളള ഘടകകക്ഷികളെയും. ഗ്രൂപ്പ് തർക്കം മുൻ യുഡിഎഫ് സർക്കാരുകളെ പ്രശ്‌നങ്ങളിലും മുഖ്യമന്ത്രിയെ മാറ്റുന്നതിലും എത്തിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോൾത്തന്നെ കൂട്ടക്കുഴപ്പത്തിലാകുന്നത് ആദ്യം.
ആർഎസ്‌എസ് നയിക്കുന്ന കേന്ദ്ര സർക്കാരുമായുള്ള നീക്കുപോക്ക്, കരിമണൽമേഖല അദാനിക്കും വീര്യംകുറഞ്ഞ മദ്യമേഖല വൻആനുകൂല്യത്തോടെ ബക്കാഡിയുൾപ്പെടുന്ന കർണാടക ലോബിക്കും നൽകുന്നത് എന്നിവയാണ് ചില കോൺഗ്രസ് നേതാക്കളെയും ഘടകകക്ഷികളെയും ചൊടിപ്പിച്ചത്. ഏതെങ്കിലും തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയാൽ ഇമേജിനെ ബാധിക്കുമെന്നും സ്വതന്ത്രമായി ഭരിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും വി ഡി സതീശന് നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിനുമുന്പ് ഫണ്ട് വാങ്ങി ധാരണയായ പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ പണി വേറെ വരും. അതിനാൽ, പിന്തിരിയേണ്ടെന്ന നിലപാടിലാണ് സതീശനും കൂട്ടരും.
2011 –16 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭ കോൺഗ്രസിലെയും മുന്നണിയിലെയും ആഭ്യന്തര കലഹത്തിൽ ആടിയുലഞ്ഞിരവുന്നു. സോളാർ അഴിമതി ആരോപണം വലിയ പ്രതിസന്ധിയായി. ദളിത് ഉന്നമനത്തിന് നീക്കിവച്ച ഫണ്ടിൽ ക്രമക്കേട് നടന്നതും പ്രശ്നമുണ്ടാക്കി.
എ കെ ആന്റണി മന്ത്രിസഭ (2001 -– 2004) മികച്ച ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നതെങ്കിലും സാമ്പത്തിക അരാജകത്വവും ഗ്രൂപ്പ് വഴക്കും മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാത്തതാണെന്ന് ആന്റണിതന്നെ പറഞ്ഞത് മറുഗ്രൂപ്പുകാർ ആയുധമാക്കി. ജീവനക്കാരുടെ ആനുകൂല്യം വെട്ടിയതും പെൻഷൻ പ്രായം വർധിപ്പിച്ചതും വലിയ ജനകീയപ്രതിഷേധത്തിന് കാരണമായി.
1991ലെ കെ കരുണാകരൻ മന്ത്രിസഭ രാഷ്ട്രീയകേരളം എക്കാലവും ചർച്ചചെയ്യുന്ന പ്രതിസന്ധികളെയാണ് നേരിട്ടത്. പാർടിയിലെ എതിർ ഗ്രൂപ്പ് നേതാക്കളുടെ ബുദ്ധിയിലുദിച്ച ഐഎസ്‌ആർഒ ചാരക്കേസ് പാർടിയെത്തന്നെ രണ്ടാക്കുന്ന അവസ്ഥയിലെത്തിച്ചു. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയുംവന്നു.











0 comments