ഷാനിമോൾ ഉസ്മാൻ നഫീസത്ത് ബീവിക്ക് ശേഷമുള്ള ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറെന്ന വി ഡി സതീശന്റെ വാദം കള്ളം

തിരുവനന്തപുരം: നാളെ അധികാരമേൽക്കാനിരിക്കുന്ന വി ഡി സതീശൻ മന്ത്രിസഭയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഡെപ്യൂട്ടി സ്പീക്കർ പദവിയുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി നടത്തിയ ചരിത്രപരമായ അവകാശവാദം തെറ്റാണെന്ന് തെളിയുന്നു. നഫീസത്ത് ബീവിക്ക് ശേഷം നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകാൻ പോകുന്നതെന്നായിരുന്നു വി ഡി സതീശന്റെ വാദം. എന്നാൽ കേരള നിയമസഭയുടെ ചരിത്രരേഖകൾ പരിശോധിക്കുമ്പോൾ ഈ അവകാശവാദം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാകുന്നു.
ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെയാണ് വി ഡി സതീശൻ ഈ പരാമർശം നടത്തിയത്. 1960-ലാണ് നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായത്. എന്നാൽ അതിനുശേഷവും കേരളത്തിൽ വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിട്ടുണ്ട് എന്ന കാര്യം നിയുക്ത മുഖ്യമന്ത്രി മറച്ചുവെച്ചു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ചരിത്രം ഇങ്ങനെ; ഭാർഗവി തങ്കപ്പനും അയിഷ ബായിയും
യാഥാർത്ഥ്യങ്ങൾ പരിശോധിച്ചാൽ, നഫീസത്ത് ബീവിക്ക് ശേഷം 1987 മുതൽ 1991 വരെയുള്ള കാലയളവിൽ സിപിഐ നേതാവായ ഭാർഗവി തങ്കപ്പൻ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി പദവി അലങ്കരിച്ചിട്ടുണ്ട്. മാത്രമല്ല, 1957-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒന്നാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ഒരു വനിതയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് കെ ഒ അയിഷ ബായ് ആയിരുന്നു അത്. ഈ ചരിത്രവസ്തുതകൾ നിലനിൽക്കെയാണ് കോൺഗ്രസ് നേതൃത്വവും വി ഡി സതീശൻ അനുകൂലികളും ഷാനിമോൾ ഉസ്മാന്റെ പദവിയെ നഫീസ ബീവിക്ക് ശേഷം ആദ്യമെന്ന രീതിയിൽ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.
'ചരിത്രം വളച്ചൊടിക്കുന്നു'; ആന്റണി വിവാദത്തിന് പിന്നാലെ വീണ്ടും കള്ളപ്രചാരണം
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ പോകുന്ന വ്യക്തി തന്നെ ചരിത്രപരമായ വസ്തുതകൾ പൊതുവേദിയിൽ വളച്ചൊടിച്ച് കള്ളങ്ങൾ ആവർത്തിക്കുകയാണെന്ന കടുത്ത വിമർശനം ഇതിനകം സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു. വി ഡി സതീശനും അദ്ദേഹത്തിന്റെ അനുകൂലികളും ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല.
എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന രീതിയിലുള്ള സൈബർ പ്രചാരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് കേന്ദ്രങ്ങൾ വ്യാപകമായി നടത്തിയിരുന്നു. എന്നാൽ, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസ് നമ്പൂതിരിപ്പാട് 1957ൽ അധികാരമേൽക്കുമ്പോൾ പ്രായം വെറും 48 വയസായിരുന്നു. സി എച്ച് മുഹമ്മദ് കോയ, പി കെ വാസുദേവൻ നായർ എന്നിവർ 52-ാം വയസിലും, ആർ ശങ്കർ 53-ാം വയസിലും മുഖ്യമന്ത്രിമാരായവരാണ്. ഈ ചരിത്രരേഖകളെല്ലാം നിലനിൽക്കെയാണ് സതീശനെ 'യുവ മുഖ്യമന്ത്രി'യായി ഉയർത്തിക്കാട്ടാൻ നുണപ്രചാരണങ്ങളുണ്ടായത്. സമാനമായ രീതിയിലാണ് ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തിലും തെറ്റായ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിലേക്ക് വെക്കുന്നത്.










0 comments