print edition തെരുവിൽ പോർവിളി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നൂറുദിനം തികച്ചതിന്റെ ചൂട് മാറുംമുമ്പേ മുഖ്യമന്ത്രി വി ഡി സതീശനും ഡിസിസി അംഗവും നടുറോഡിൽ നടത്തിയ പോർവിളി കോൺഗ്രസ് ഗ്രൂപ്പ് വൈരത്തിന്റെ മറ നീക്കി. ഭരണത്തിൽ മുഖ്യമന്ത്രിയുടെ തന്നിഷ്ടമാണ് പലയിടത്തും നടത്തുന്നതെന്ന ആക്ഷേപത്തിനിടയിലും പരസ്യ പ്രതികരണത്തിൽ നിന്ന് ഗ്രൂപ്പുകൾ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. അതിന് മാറ്റം വരുത്തികൊണ്ടാണ് തെരുവിൽ മുഖ്യമന്ത്രിയും ഡിസിസി അംഗവും പരസ്പരം പോർവിളിക്കുന്ന ദൃശ്യങ്ങൾ വെള്ളിയാഴ്ച വൈകിട്ട് കണ്ടത്. തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിലുമായിട്ടായിരുന്നു സതീശന്റെ പോർവിളി. മുഖ്യമന്ത്രി കസേരയ്ക്കുള്ള മത്സരത്തിൽ ചെന്നിത്തലയ്ക്ക് വേണ്ടി പ്രകടനം നയിച്ചയാളുകൂടിയാണ് അനിൽ.
മുതിർന്ന നേതാവ് പീതാംബരക്കുറുപ്പും കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. കാറിൽനിന്നിങ്ങിയ മുഖ്യമന്ത്രി ‘മര്യാദക്ക് സംസാരിക്കണം’ എന്ന് കോൺഗ്രസ് പ്രവർത്തകരോട് ആക്രോശിച്ചു. അതോടെ ‘ഇല്ലെങ്കിൽ താൻ എന്തു ചെയ്യു’മെന്ന് അനിൽ തിരിച്ചുചോദിച്ചു. വെള്ളി വൈകിട്ട് ആറിന് ഉള്ളൂർ ചേന്തിയിലാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ ചേന്തി അനിലിന്റെ നേതൃത്വത്തിൽ തടഞ്ഞത്. മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരം ചേന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു. അനിലിന്റെ നേതൃത്വത്തിലുള്ള സംഘാടകർ ഓഫീസിൽ എത്തി ക്ഷണിച്ചപ്പോൾ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. അവസാനനിമിഷം പരിപാടിയിൽ നിന്ന് പിന്മാറി എന്നാരോപിച്ചായിരുന്നു വഴിതടയൽ. എന്നാൽ ഇതിനു പിന്നിൽ ഗ്രൂപ്പ് വൈരമാണെന്ന് പിന്നീട് അനിലിനും സമ്മതിക്കേണ്ടി വന്നു.
മുഖ്യമന്ത്രിയെ അവഹേളിക്കാൻ ശ്രമിച്ചു, പൊതുജന മധ്യത്തിൽ ഭീഷണിപ്പെടുത്തി, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തി അനിലിനെ അറസ്‌റ്റുചെയ്‌ത് ജയിലിലടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടാണ് അനിലിനെ അറസ്‌റ്റ് ചെയ്യിപ്പിച്ചതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചു. മുഖ്യമന്ത്രി വിവേകത്തോടെ ഇടപെടണമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു.










0 comments