ലക്ഷ്യം സ്വകാര്യവൽക്കരണംതന്നെ
print edition ‘ഇത്രയും ധാതുസമ്പത്ത്, പൊതുമേഖല തലയിൽവയ്‌ക്കുമോ’

വി ഡി സതീശൻ
തിരുവനന്തപുരം : കരിമണൽഖനനം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതുന്നതാണ് ബജറ്റ് എന്നതിന് തെളിവ് ബജറ്റ് അവതരണദിവസം നടത്തിയ വാർത്താസമ്മേളനം. ‘ഇത്രയും വലിയ ധാതുസമ്പത്ത് ഉണ്ടായിട്ട്, അത് പൊതുമേഖല എടുത്ത് തലയിൽവയ്‌ക്കുമോ’ എന്നാണ് ബജറ്റ് അവതരണത്തിനുശേഷം വാർത്താസമ്മേളനത്തിൽ സതീശൻ ചോദിച്ചത്. സ്വകാര്യനിക്ഷേപം പാടില്ല എന്നു പറഞ്ഞാൽ, ആ പോളിസിയോട് യോജിപ്പില്ലെന്നും സതീശൻ തുടർന്ന് പറഞ്ഞു.
സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വലിയ വിമർശമുയർന്ന സാഹചര്യത്തിലാണ്, ബജറ്റ് ചർച്ചയ്‌ക്കുള്ള മറുപടിയിൽ സതീശൻ മുന്പുപറഞ്ഞ വാക്കുകൾ വിഴുങ്ങിയത്. സ്വകാര്യവൽക്കരിക്കും എന്ന് ബജറ്റിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും കേന്ദ്ര–സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്നുള്ള കൺസോർഷ്യമാകും ബജറ്റിൽ പ്രഖ്യാപിച്ച എർത്ത് കോറിഡോർ നടപ്പാക്കുക എന്നുമാണ് ബുധനാഴ്‌ച മറുപടിയിൽ പറഞ്ഞത്.
സതീശൻ ലക്ഷ്യമിട്ടത് സ്വകാര്യവൽക്കരണംതന്നെയെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എൽഡിഎഫ് സർക്കാർ ബജറ്റിൽ റെയർ എർത്ത് ഇടനാഴി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎൽ, കെൽട്രോൺ, കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎഫ്‌ടിഡിസി എന്നിവരെ പങ്കാളികളാക്കി മിഷൻ രൂപീകരിക്കുമെന്നും ഇതിനായി 100 കോടി രൂപ വകയിരുത്തുന്നുവെന്നുമായിരുന്നു എൽഡിഎഫിന്റെ ബജറ്റിലെ വാക്കുകൾ.ഇൗ പദ്ധതിയാണ്, ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ’ എന്ന് പേരുമാറ്റി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചത്. 100 കോടി രൂപയും വകയിരുത്തി. എന്നാൽ, എൽഡിഎഫ് സർക്കാർ ബജറ്റിൽ പറഞ്ഞ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് സതീശന്റെ ബജറ്റിൽ പരാമർശമേ ഇല്ല.










0 comments