വയലാര്‍ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ ഇ സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്.

വയലാറിന്റെ ചരമദിനമായ 27ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ടി ഡി രാമകൃഷ്‌ണൻ, എൻ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരായിരുന്നു ജഡ്‌ങിങ് കമ്മിറ്റി അംഗങ്ങൾ. ഐക്യകണേ്‌ഠനയാണ് പുരസ്‌കാരം നിർണയിച്ചതെന്ന് ജഡ്‌ജിങ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. മനുഷ്യമനസ്സിനെ ഖനനം ചെയ്‌തെടുക്കുന്ന അസാധാരണനോവലാണ് തപോമയിയുടെ അച്ഛൻ. അഭയാർഥിപ്രശ്‌നം, പലായനപ്രശ്‌നം എന്നിവയാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്. വടക്കുകിഴക്കൻ ഇന്ത്യയാണ് കഥ നടക്കുന്ന ഭൂപ്രദേശമെങ്കിലും ഇതൊരു പാൻഇന്ത്യൻ നോവലാണ്. അതിമനോഹരമായ ആഖ്യാനപാടവം പുസ്‌തകത്തെ വേറിട്ടുനിർത്തുന്നു. അടുത്ത കാലത്തൊന്നും കാണാത്തതരത്തിലുള്ള , വാക്കോ, ചിഹ്‌നമോ പോലും വെട്ടിമാറ്റാൻ ഇല്ലാത്ത നോവലാണ്–അംഗങ്ങൾ പറഞ്ഞു.
മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും മലയാളം ഐച്ഛികവിഷയമായിയെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിക്കുന്ന പത്താംക്ലാസ് വിദ്യാർഥിക്ക് നൽകുന്ന 5000 രൂപയുടെ സ്‌കോളർഷിപ്പിന് മാസ്‌റ്റർ ധരൻ പി അജി അർഹനായി. വാർത്താസമ്മേളനത്തിൽ ജഡ്‌ജിങ് കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ട്രസ്‌റ്റ് സെക്രട്ടറി ബി സതീശൻ, അംഗങ്ങങ്ങളായ പ്രഭാവർമ്മ, ശാരദ മുരളീധരൻ, സി ഗൗരിദാസൻ നായർ, ഡോ. വി രാമൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു.










0 comments