print edition പകുതിയിലധികം വന്ദേഭാരതിലും ആളില്ല ; രണ്ടെണ്ണം സർവീസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം
രാജ്യത്ത് സർവീസ് നടത്തുന്ന പകുതിയിലധികം വന്ദേഭാരത് എക്‌സ്‌പ്രസുകളിലും ആവശ്യത്തിന് യാത്രക്കാരില്ല. 82 വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ 40-ൽ താഴെ ട്രെയിനുകളിൽ മാത്രമാണ് 100 ശതമാനം ഒക്യുപെൻസിയുള്ളത്. കൊട്ടിഘോഷിച്ച് ബിജെപി മംഗളൂരു–-ഗോവ റൂട്ടിൽ കൊണ്ടുവന്ന ട്രെയിനിൽ 474 സീറ്റിൽ 300 സീറ്റും കാലിയാണ്. യാത്രക്കാരുടെ കുറവ് കാരണം ആദ്യ സർവീസുകളായ രണ്ട് വന്ദേഭാരതുകൾ ഇൗമാസം 14, 15 തീയതികളിലായി നിർത്തും. ഉദയ്‌പുർ–ജയ്‌പുർ, ഉദയ്‌പുർ–ആഗ്ര എന്നിവയാണ് നിർത്തുന്നത്. ഉദയ്‌പുർ–അസർവ (അഹമ്മദാബാദ്), അസർവ–ഉദയ്‌പുർ റൂട്ടിൽ ഇൗ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചിരിക്കുകയാണ്.
കേരളത്തിൽ സർവീസ് നടത്തുന്ന തിരുവനന്തപുരം–കാസർകോട്, മംഗളൂരു–തിരുവനന്തപുരം, എറണാകുളം–ബംഗളൂരു എന്നീ വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ തിരക്ക് വളരെ കൂടുതലാണ്. ഒക്യുപെൻസി 160–200 വരെയാണ്. ആവശ്യത്തിന് മറ്റ് ട്രെയിനുകളോ ഉള്ള ട്രെയിനുകളിൽ റിസർവേഷനോ ലഭിക്കാത്ത പ്രശ്‌നവും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
യാത്രാസമയത്തിൽ നേരിയ കുറവാണുള്ളത്. അതിനായി കൂടുതൽ തുക നൽകേണ്ടിയും വരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗം കേരളത്തിൽ നടപ്പാക്കിയിട്ടില്ല. പാലക്കാട് ഡിവിഷനുകളിലെയും തിരുവനന്തപുരം ഡിവിഷനുകളിലെയും പാളങ്ങളിലെ വളവുകൾ നികത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി എങ്ങുമെത്തിയില്ല. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി നീക്കിവച്ച തുകയും പരിമിതമായിരുന്നു.










0 comments