വാൽപ്പാറ വാഹനാപകടം: ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരം, മരിച്ചവര്‍ക്ക് കണ്ണീരോടെ യാത്രാമൊഴി

വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരിൽ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ള മസ്നിനെയും വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. മസ്നിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽപി സ്കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരത്തിലെ 13-ാം ഹെയർപിൻ വളവിൽ നിന്ന് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 13 പേർ സഞ്ചരിച്ച വാനിൽ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകൾ കഴിഞ്ഞദിവസം വിവിധ സ്ഥലങ്ങളിലായി പൂർത്തിയായി. മജീദ് മാസ്റ്റർ, ഭാര്യ റൂഖിയ, അധ്യാപകരായ റംല, ഷക്കീല, പാചക തൊഴിലാളി സാജിത, സുഹറ, മകൻ ഹിഷാം, അധ്യാപിക അജിത, ആശ എന്നിവർക്ക് കണ്ണീരോടെ നാട് വിട നൽകി.










0 comments