ദേവസ്വം ബോർഡംഗമായിരുന്ന അജയ് തറയിൽ, വാജിവാഹനം തന്ത്രിക്ക് കൈമാറുന്ന ചിത്രമടക്കം വിവരങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് കൂടുതൽ കുരുക്കിലായി
print edition വാജിവാഹനം ; കോൺഗ്രസ് പ്രതിക്കൂട്ടിൽ , മറുപടിയില്ലാതെ നേതൃത്വം

തിരുവനന്തപുരം
ശബരിമല സ്വർണ മോഷണക്കേസിൽ പുതിയ വഴിത്തിരിവുകൾ വന്നതോടെ പ്രതിക്കൂട്ടിലായി കോൺഗ്രസ്. ബോർഡിലെ കോൺഗ്രസ് അംഗങ്ങളുടെ പങ്ക് തെളിവുസഹിതം പുറത്തുവന്നതോടെ മറുപടി പറയാനാകാതെ നേതൃത്വം. ദേവസ്വം ബോർഡംഗമായിരുന്ന അജയ് തറയിൽ, വാജിവാഹനം തന്ത്രിക്ക് കൈമാറുന്ന ചിത്രമടക്കം വിവരങ്ങൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് കൂടുതൽ കുരുക്കിലായത്.
വാജിവാഹനം തന്ത്രിക്ക് നൽകണമെന്ന ആചാരത്തിന്റെ പേരുപറഞ്ഞായിരുന്നു കൈമാറ്റം. വാജിവാഹനമുൾപ്പെടെ എല്ലാ വസ്തുക്കളും ദേവസ്വംബോർഡിന്റേതാണെന്ന ഉത്തരവ് ലംഘിച്ചാണ് ഇത്. കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ കാലത്താണ് ചിതലരിച്ചെന്ന് പറഞ്ഞ് കൊടിമരവും വാജിവാഹനവും ഇളക്കിയത്. പോറ്റിയെ സോണിയ ഗാന്ധിയുടെ വീട്ടിൽ കയറ്റിയതിന് ഉത്തരം പറയാനാകാതെ കുഴയുന്ന കോൺഗ്രസ് നേതൃത്വം അജയ് തറയിലിന്റെ ചെയ്തികൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായി.
മാധ്യമങ്ങളെ ഉപയോഗിച്ച് നുണ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന മിഥ്യാധാരണയിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളുകയാണ് മറ്റു നേതാക്കൾ.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാരഡി പാട്ടിറക്കി കുറച്ചുപേരെ തെറ്റിദ്ധരിപ്പിച്ചതിൽ ആഹ്ലാദിക്കുന്ന കോൺഗ്രസ് നേതാക്കൾ പുതിയ വാർത്ത പുറത്തുവന്നതോടെ കൂടുതൽ അങ്കലാപ്പിലായി. ഇൗ പ്രതിസന്ധിയിലെ ജാള്യം മാധ്യമങ്ങളെ കാണുമ്പോൾ പ്രതിപക്ഷ നേതാവ് മറയില്ലാതെ പ്രകടിപ്പിക്കുന്നുമുണ്ട്.










0 comments