അടിയന്തരാവസ്ഥയെന്നാൽ കട്ടച്ചോര ചീറ്റിയൊരോർമ : വൈക്കം വിശ്വൻ

കോട്ടയം
അടിയന്തരാവസ്ഥയെന്നാൽ കട്ടച്ചോര ചീറ്റിയ ഓർമയാണ് വൈക്കം വിശ്വന്. 1977 മാർച്ച് 21നാണ് അടിയന്തരാവസ്ഥ പൂർണമായി പിൻവലിച്ചത്. ഏപ്രിൽ എട്ടിനാണ് വൈക്കം വിശ്വൻ ക്യാപ്റ്റനായി പ്രതിപക്ഷ യുവജന വിദ്യാർഥിസമിതിയുടെ ജീപ്പുജാഥ കാസർകോടുനിന്ന് ആരംഭിച്ചത്. അടിയന്തരാവസ്ഥയിൽ പൊലീസും കോൺഗ്രസും നടത്തിയ കിരാത അക്രമങ്ങൾക്കെതിരെ ജനശബ്ദം ഉയർത്തുകയായിരുന്നു ലക്ഷ്യം. ‘ആറു രാജന്മാരുടെ’ കഥയേ ജാഥയ്ക്കുമുമ്പ് ഞങ്ങൾക്കറിയാമായിരുന്നുള്ളൂ. ജാഥ സമാപിച്ചപ്പോൾ ‘61 രാജന്മാരുടെ’ കഥകളറിഞ്ഞു. ഇരുപതിനായിരത്തോളം മനുഷ്യരുടെ ദുരന്തമറിഞ്ഞു. ആയിരത്തോളം കുടുംബങ്ങളുടെ അനാഥത്വം കണ്ടു–- കെഎസ്‌വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വൈക്കം വിശ്വൻ പറഞ്ഞു. ജാഥയെ സ്വീകരിക്കാൻ ആയിരങ്ങളെത്തി. പാളയത്തിൽ കൊണ്ടുപോയി പുരുഷന്മാരെയും സ്‌ത്രീകളെയും മർദിച്ച് കൊല്ലാക്കൊല ചെയ്തത് പലരും പറഞ്ഞു.
തിരൂരങ്ങാടിയിലെ സഫിയയാണ് അടിയന്തരാവസ്ഥയിലെ ആദ്യ രക്തസാക്ഷി. വടേരിക്കാട് വീട്ടിൽ പുളിയംകുന്നൻ മമ്മിക്കുട്ടിയുടെ മകൾ. 1975 ജൂലൈ 15ന് തിരൂരങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ ഖാലിദും സംഘവും സഫിയയുടെ വീടാക്രമിച്ചു. വീട്ടിലുള്ളവരെ മർദിച്ച് സഫിയയെ വലിച്ചിഴച്ച് വാനിൽ കയറ്റിക്കൊണ്ടുപോയി. നാലാംദിവസമാണ് അവശയായി വീട്ടിൽ തിരിച്ചെത്തിയത്. 21-ാം ദിവസം മരിച്ചു. രാജനെ അറിയാത്തവർ ആരുമില്ല. രാജനൊപ്പം പിടിയിലായ മറ്റൊരു രാജനുണ്ട്, ടാപ്പർ രാജൻ.
മൃതപരുവത്തിലാക്കിയാണ് വിട്ടയച്ചത്. പ്രണയവിവാഹത്തെ തുടർന്ന് കുടുംബത്തിൽനിന്ന് മാറിത്താമസിച്ച രാജൻ കുടുംബത്തെ പോറ്റാനാകില്ലെന്ന് മനസിലാക്കി ഭാര്യക്കൊപ്പം ജീവിതം അവസാനിപ്പിച്ചു.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ജാഥയുടെ സമാപനം. സമ്മേളനത്തിന് എത്തിയവരെ പൊലീസ് അക്രമിച്ചു. ജാഥയ്ക്കുശേഷം പ്രസിദ്ധീകരിച്ച ‘കിരാതപർവം’ ചെറുപുസ്‌തകത്തിൽ കൊല്ലപ്പെട്ടവരുടെയും ജീവച്ഛവമായവരുടെയും കട്ടച്ചോര തുടിക്കുന്നുണ്ട്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച ഷാ കമീഷനു മുന്നിൽ ഞങ്ങളറിഞ്ഞ കാര്യങ്ങളടങ്ങുന്ന പുസ്തകം നൽകി. കമീഷന് ലഭിച്ച പ്രധാന രേഖയായിരുന്നു ഇത്.









0 comments