ad
Deshabhimani

ഉറക്കത്തിനിടെ കഴുത്തിൽ തണുപ്പ്, തൊട്ടുനോക്കിയപ്പോൾ പാമ്പ്, വലിച്ച് നിലത്തിട്ടു; വൈ​ഗാലക്ഷ്മി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Snake Bite

വൈ​ഗാലക്ഷ്മിയുടെ വീട് (ഇടത്) പ്രതീകാത്മക ചിത്രം (വലത്)

വെബ് ഡെസ്ക്

Published on May 18, 2026, 10:26 AM | 1 min read

തൃപ്രയാർ: ഒറ്റമുറി വീട്ടിൽ ഉറങ്ങി കിടന്ന പെൺകുട്ടി അണലിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉറക്കത്തിനിടെ കഴുത്തിൽ നേരിയ തണുപ്പ് തോന്നിയതാണ് നാട്ടിക വടയേരി വൈശാഖിന്റെ മകൾ വൈ​ഗാലക്ഷ്മിക്ക് (15) തുണയായത്. സഹോദരനൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു വൈ​ഗാലക്ഷ്മി. തൊട്ടടുത്ത് അച്ഛനും അമ്മയുമുണ്ടായിരുന്നു. ഉറക്കം വരുന്നതിനിടെ പെൺകുട്ടിക്ക് കഴുത്തിൽ ചെറിയ തണുപ്പ് അനുഭവപ്പെട്ടു. കൈകൊണ്ട് തടവിനോക്കിയതോടെ തണുപ്പ് താഴേയ്ക്ക് ഇറങ്ങി. എന്തോ ഇഴയുന്നത് പോലെ തോന്നി. പാമ്പാണെന്ന് മനസിലായതോടെ കൈകൊണ്ട് പിടിച്ചെടുത്ത് വലിച്ചെറിയുകയായിരുന്നു. പാമ്പ്... പാമ്പ്... എന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കുകയും ചെയ്തു.


ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് എണീറ്റ വൈശാഖ് മകനെ വലിച്ചുമാറ്റി. ലൈറ്റിട്ട് മുറി പരിശോധിച്ചുവെങ്കിലും പാമ്പിനെ കണ്ടില്ല. കിടക്കയിലെ വിരിയെടുത്ത് കുടഞ്ഞതോടെയാണ് പാമ്പ് പുറത്തേക്ക് ചാടിയത്. ചെറിയ അണലിയായിരുന്നു പുതപ്പിനിടയിലുണ്ടായിരുന്നത്. വടികൊണ്ട് പാമ്പിനെ ചെറിയ കുപ്പിയിലാക്കിയശേഷം വൈഗാലക്ഷ്‌മിയെ വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൈയിൽ ചെറിയ മുറിവ്‌ കണ്ടതോടെ പാമ്പ് കടിച്ചതാണോ എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഉടനെ ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്ക് മാറ്റി.


വിശദപരിശോധനയിൽ പാമ്പുകടിയേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആശുപത്രി വിടുമെന്ന് വീട്ടുകാർ പറഞ്ഞു. നാട്ടിക സെൻററിന് പടിഞ്ഞാറുഭാഗത്ത്, മുകളിൽ ഷീറ്റ് അടിച്ച ഒരു ചെറിയ ഒറ്റമുറിവീട്ടിലാണ് ഇവർ താമസിക്കുന്നത്. സ്ഥിരമായി പാമ്പുശല്യം ഉണ്ടാകാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടിലധികം അണലിക്കുഞ്ഞുങ്ങളെ പിടികൂടിയതായും വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം വന്ന എസ്എസ്എൽസി പരീക്ഷയിൽ വൈ​ഗാലക്ഷ്മ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home