print edition ജീവൻരക്ഷാ സേവനം നൽകുന്നവരെ തെരുവിൽ നിർത്തരുത്: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളായ ജൂബിലി മിഷൻ, അമല എന്നിവിടങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനമെന്ന ആവശ്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമരം 106 ദിവസങ്ങൾ പിന്നിട്ടു. കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള കോർപ്പറേറ്റ് ആശുപത്രി മാനേജ്മെന്റുകൾ, ജീവൻരക്ഷാ സേവനം നൽകുന്ന ജീവനക്കാരെ തെരുവിൽ നിർത്തി പരീക്ഷിക്കുന്നത് ജനാധിപത്യപരമല്ല. സമരം അവസാനിപ്പിക്കാൻ തൊഴിൽവകുപ്പ് മുൻകൈ എടുക്കണം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആശുപത്രി മേഖലയിലെ തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി (ഐആർസി) രൂപീകരിച്ചിരുന്നു.
വേതനം കൂട്ടാൻ കഴിയില്ലെന്ന കടുംപിടിത്തമാണ് ഐആർസി യോഗങ്ങളിലെല്ലാം മാനേജ്മെന്റുകൾ സ്വീകരിച്ചത്. തുടർന്ന് എല്ലാ നിയമ വശങ്ങളും പരിശോധിച്ച് കഴിഞ്ഞ സർക്കാർ മിനിമം വേതനം പുതുക്കി പ്രാഥമിക വിജ്ഞാപനം ഇറക്കി. എത്രയും വേഗം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു.










0 comments