print edition സഹകരണ നിക്ഷേപ സമാഹരണം നാളെമുതൽ ; ലക്ഷ്യം 9,000 കോടി

കോട്ടയം
സഹകരണ നിക്ഷേപ സമാഹരണം 15 മുതല്‍ ഫെബ്രുവരി 25വരെ നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ’ എന്ന മുദ്രാവാക്യത്തോടെയാണ് 46–ാമത് നിക്ഷേപ സമാഹരണം. ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണ്. കേരളാ ബാങ്കിലെ വ്യക്തിഗത നിക്ഷേപം വഴി 1000 കോടി രൂപയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടി രൂപയും സമാഹരിക്കും.
നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നൽകും. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം. സംസ്ഥാനതല ഉദ്ഘാടനം 15ന് വൈകിട്ട് നാലിന് പാമ്പാടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടക്കും.
12 സംഘങ്ങൾക്ക് ധനസഹായം
കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പ്രകാരം ധനസഹായത്തിന് 12 സംഘങ്ങളെ തെരഞ്ഞെടുത്തതായി മന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 10 കോടി ധനസഹായം വരെ ലഭ്യമാക്കും. ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണ ബാങ്കുകൾക്കായി ഇത്തരത്തിൽ ഒരുപദ്ധതി നടപ്പാക്കുന്നത്. ജില്ലാതല മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന മോണിറ്ററിങ് സെൽ യോഗം തെരഞ്ഞെടുത്തതാണ് ഈ സംഘങ്ങൾ. ഇവർ സമർപ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാണ് തുക നൽകുക. ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക. ഇതിനുപുറമെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണസംഘങ്ങളെ സഹായിക്കുന്നതായുള്ള പദ്ധതിയും സഹകരണ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.










0 comments