ക്ഷേമബോർഡ് വഴി സഹകരണ ജീവനക്കാർക്ക് നല്‍കിയത് 61.88 കോടി രൂപ

തിരുവനന്തപുരം
സഹകരണസംഘം ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വഴി ഈ സര്‍ക്കാര്‍ 61,87,95,904 കോടി രൂപ നല്‍കിയതായി മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. സേവനത്തിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ 487 പേര്‍ക്ക് 12,65,50,000 രൂപ മരണാനന്തര ധനസഹായം അനുവദിച്ചു.
പിരിഞ്ഞുപോയ 9018 ജീവനക്കാര്‍ക്ക് ബോര്‍ഡിലേക്ക് അടച്ച വിഹിതം ഇനത്തില്‍ 30,88,52,081 രൂപ തിരികെ നല്‍കി. 10 ശതമാനം ഇന്‍സെന്റീവായി 30,85,208 രൂപയും നല്‍കി. ഇക്കാലയളവില്‍ 2871 ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ചികിത്സാസഹായമായി 17,59,75,123 രൂപ നല്‍കി.
ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ് എന്നിവ നല്‍കാന്‍ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളായ 276 ജീവനക്കാര്‍ക്ക് 3,000 രൂപ വീതം 8,28,000 രൂപ സമാശ്വാസ ധനസഹായമായി നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടയ്‌ക്കേണ്ടാത്ത ധനസഹായമായി 2500 രൂപ വീതം 133 പേര്‍ക്ക് 3,32,500 രൂപയും അനുവദിച്ചു.
സഹകരണ ജീവനക്കാരുടെ മക്കളിൽ പഠനത്തിലും കലാ കായികമേഖലയിലും മികവുപുലർത്തുന്നവർക്ക് വര്‍ഷംതോറും ക്യാഷ് അവാര്‍ഡ് ഇനത്തിൽ കഴിഞ്ഞ നാല് വര്‍ഷമായി 9744 വിദ്യാര്‍ഥികള്‍ക്ക് 9,74,51,000 രൂപ വിതരണംചെയ്തു. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പായി ഇത് മാറിയെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.










0 comments