തിണ്ണനിരങ്ങിയിട്ട് തള്ളിപ്പറഞ്ഞു; സുകുമാരൻ നായരുടെ വിമർശനത്തിൽ കുഴങ്ങി സതീശൻ

വി ഡി സതീശൻ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സഹായംചോദിച്ചുവന്നിട്ട് പിന്നീട് തള്ളിപ്പറഞ്ഞെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ സതീശൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂർ എൻഎസ്‌എസ് ഓഫീസിൽ തന്റെ മുന്നിൽ വന്നിരുന്ന് തിണ്ണനിരങ്ങിയെന്ന് സുകുമാരൻ നായർ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചപ്പോഴാണ് സതീശൻ ഉരുണ്ടുകളിച്ചത്.
"ഒരു സ്ഥലത്തും പോകില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. സമുദായനേതാക്കൾ ഇരിക്കാൻ പറയുമ്പോൾ കിടക്കരുതെന്ന് പണ്ട് എംഎൽഎ ആയിരിക്കുമ്പോൾ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയനേതാക്കൾ പരിധിവിട്ട് സമുദായനേതാക്കളെ ആശ്രയിച്ച കാലത്ത് ആണ് അങ്ങനെ പറഞ്ഞത്. അതാണ് ഈ വാചകം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള ആളുകൾ അഭ്യർത്ഥിച്ചിട്ടാണ് പെരുന്നയിൽപോയി സുകുമാരൻ നായരെ കണ്ടത്. അതിനെന്താ കുഴപ്പം? പിന്നീടും പലപ്പോഴും പോയിട്ടുണ്ട്. സഹായം ചോദിച്ചത് തിണ്ണനിരങ്ങുന്നതായാണ് അവര് കരുതുന്നതെങ്കിൽ, പോകാതിരിക്കാം. അല്ലാതെ എന്ത് ചെയ്യാനാ"- ഇതായിരുന്നു സതീശന്റെ പ്രതികരണം.
വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ സതീശന് യോഗ്യതയില്ലെന്നും, സതീശന്റെ വാക്കും പ്രവർത്തിയും രണ്ടാണെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു. എൻഎസ്‌എസിനെ മാത്രമല്ല മറ്റ് സമുദായ സംഘടനകളെയും സതീശൻ ആക്ഷേപിച്ചു. അഹങ്കാരം വേണ്ട, താഴ്‌മയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന് വെള്ളാപ്പള്ളിയെ ആക്ഷേപിക്കുന്നത് ശരിയല്ല. ചില സംഘടനകളോടാണ് വെള്ളാപ്പള്ളി എതിർപ്പ് പ്രകടിപ്പിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.










0 comments