"കോടതിക്ക് ഒരു താൽപര്യവുമില്ല"; എഐ ക്യാമറയിൽ ഹർജി തള്ളിയത് പുതിയ മനോഭാവമെന്ന് സതീശൻ

വി ഡി സതീശൻ
എറണാകുളം: എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുതാത്പര്യഹർജികൾ ഇപ്പോൾ ഹൈക്കോടതി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, അതാണ് കോടതിയുടെ പുതിയ മനോഭാവമെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേസ് കൊടുത്തിട്ട് പരിഗണിക്കാൻ കോടതിക്ക് ഒരു താൽപര്യവുമുണ്ടായില്ല. നല്ല തെളിവുകൾ സമർപ്പിച്ചതാണ്. ഇപ്പോൾ പൊതുതാത്പര്യഹർജികൾ കോടതി പരിഗണിക്കാറില്ലെന്നും സതീശൻ പറഞ്ഞു. കെ ഫോൺ പദ്ധതിയെക്കുറിച്ച് സമർപ്പിച്ച ഹർജി തള്ളിയതും, തുടർച്ചയായി രാഷ്ട്രീയ ആരോപണങ്ങൾ പൊളിയുന്നതും മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴും സതീശൻ ഇതേ മറുപടി ആവർത്തിച്ചു.
എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പറഞ്ഞ കോടതി യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. കരാറിൽ കോടതി ഇടപെടുന്നില്ല എന്നും അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ക്യാമറകൾ സ്ഥാപിക്കുന്നതിനായി കമ്പനികളുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്യാമറകളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാർക്ക് പണം നൽകാവൂ എന്ന് കോടതി ആദ്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് കരാറുകാർക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് കോടതി അനുമതി നൽകുകയായിരുന്നു. 2023 ൽ സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്.








0 comments