print edition കലിക്കറ്റിൽ സർക്കാർ സ്റ്റേഡിയം ; നിർമാണം വൈകിപ്പിക്കുന്നത് വിസി : മന്ത്രി വി അബ്ദുറഹിമാൻ

താനൂർ
കലിക്കറ്റ് സർവകലാശാലയിൽ സർക്കാർ സ്റ്റേഡിയം നിർമാണം വൈകുന്നതിനുപിന്നിൽ വൈസ് ചാൻസലറെന്ന് മന്ത്രി വി അബ്ദുറഹിമാൻ. 750 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് ഭൂമി അനുവദിക്കാന്‍ സര്‍വകലാശാലാ സിൻഡിക്കറ്റ് തീരുമാനിച്ചെങ്കിലും വൈസ്ചാൻസലർ തുടർ നടപടിയെടുക്കുന്നില്ല.
ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തി കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമി അനുവദിക്കാമെന്നാണ് സിൻഡിക്കറ്റ് തീരുമാനിച്ചത്. ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചു. എന്നാൽ വിവരം ഇതുവരെയും സർക്കാരിലേക്ക് അറിയിക്കാൻ സർവകലാശാലയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.
തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്ന് ഒന്പത് കിലോമീറ്റര്‍മാത്രമാണ് ദൂരമെന്നതും രണ്ട് പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു.
50000 സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് നിര്‍മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. പദ്ധതിയുടെ വിശദമായ ഡിസൈനും പ്ലാനും കായികവകുപ്പിനുകീഴിലെ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്‍ മൂന്ന് മാസങ്ങള്‍ക്കുമുമ്പ് തയ്യാറാക്കിയിരുന്നു. സ്‌റ്റേഡിയം നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിന് 125 കോടി രൂപ കായിക വകുപ്പ് അനുവദിച്ചിട്ടുണ്ട്. ബാക്കി തുക തുടര്‍ന്ന് അനുവദിക്കുമെന്ന് സര്‍ക്കാര്‍തലത്തില്‍ ധാരണയായതാണ്. ഫുട്‌ബോള്‍ ആസ്വാദനത്തില്‍ ലോകം അംഗീകരിച്ച മലബാറിന് അന്താരാഷ്‌ട്ര മത്സരങ്ങള്‍ നഷ്ടമാകുന്നത് വലിയ പ്രയാസമായിരുന്നു. പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ സഹകരിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.










0 comments