print edition ന്യൂനപക്ഷക്ഷേമത്തിനായി ചെലവഴിച്ചത് 600 കോടി : മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം
കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 600 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവിട്ടതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ചീഫ് മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ് ഫോർ മൈനോരിറ്റീസ് പദ്ധതിയുടെ ഉദ്‌ഘാടനവും ഫെലോഷിപ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ് കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു. ഇത് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സാധ്യതകളെ സാരമായി ബാധിച്ചു. തുടർന്നാണ് സംസ്ഥാനം ചീഫ് മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ് ഫോര്‍ മൈനോരിറ്റീസ് -എന്ന പേരില്‍ ഫെലോഷിപ് ആരംഭിച്ചത്. റഗുലര്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് ഫെലോഷിപ്. ഓരോ വിദ്യാര്‍ഥിക്കും മാസം 20,000 രൂപ നിരക്കില്‍ മൂന്നുവര്‍ഷം 7.20 ലക്ഷം രൂപ അനുവദിക്കും. ഈ വര്‍ഷം 182 പേരാണ് അർഹരായതെന്ന് മന്ത്രി പറഞ്ഞു.
ന്യൂനപക്ഷക്ഷേമ വിഹിതം കേന്ദ്രം വലിയതോതില്‍ വെട്ടിക്കുറയ്ക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവച്ചുള്ള കേന്ദ്രത്തിന്റെ പദ്ധതിവിഹിതത്തില്‍ 12.5 ശതമാനത്തിന്റെ കുറവുണ്ടായി. ഫെലോഷിപ് ലഭിച്ചവർക്കും ന്യൂനപക്ഷക്കാരായ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും ലാപ്‌ടോപ് വാങ്ങാൻ പലിശരഹിത വായ്‌പ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം അധ്യക്ഷനായി. ന്യൂനപക്ഷക്ഷേമ ഡയറക്ടർ സബിൻ ഹമീദ്, ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ എ റഷീദ്, വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ, എൻ സൺദേവ് എന്നിവർ സംസാരിച്ചു.










0 comments