ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്തു

കൊച്ചി: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. രോഗിയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി കെ എന്നിവർ നേതൃത്വം നൽകി.
കേരള സർക്കാർ നിർദ്ദേശിച്ച എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ കെ എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം സന്നിഹിതരായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം പൊലീസിന് കൈമാറി.
കടുത്ത വേദന അനുഭവിച്ചുവന്ന ഉഷ ഡോക്‌ടറുടെ നിർദേശത്തെത്തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റിലുള്ളതായി കണ്ടെത്തിയത്. ഗര്‍ഭപാത്രം നീക്കാൻ 2021 മെയ് 10നാണ് ഇവർ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത്. പിന്നീട് കടുത്ത വയറുവേദനയും തുടര്‍ച്ചയായി രക്തസ്രാവവും അനുഭവപ്പെട്ടു. പല ഡോക്‌ടര്‍മാരുടെയടുത്ത് ചികിത്സ തേടിയെങ്കിലും കാരണം കണ്ടെത്താനായില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്‌ടറെ സമീപിച്ചത്.
എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനയ്‌ക്ക് നിർദേശിച്ചു. ഇതേത്തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്. ഉഷ എറണാകുളത്തെ ചികിത്സ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയയിലെ പിഴവിൽ ആരോഗ്യവകുപ്പ് കർശന നടപടിയെടുത്തു. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും നഴ്സിങ് ഓഫീസർ പി എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.










0 comments