മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു, വിഷം കുടിപ്പിച്ചു,; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനോട് യുവതിയുടെ കൊടുംക്രൂരത

(Photo: TOI)
ലഖ്‌നൗ: കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. സംഭവത്തിൽ ഭാര്യയും കാമുകനും ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മജ്ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി വരുത്തി തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം.
ആഞ്ചലും അങ്കിതും തമ്മിലുള്ള ബന്ധം പവൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ നിരന്തരം വഴക്കുകളുണ്ടായി. തുടർന്ന് പവനെ കൊലപ്പെടുത്താൻ ഭാര്യയും കാമുകനും കൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി സഹോദരി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ശിഖയുടെ കാമുകനായ അജയനെ കൂടി പദ്ധതിയിൽ പങ്കാളിയാക്കുകയുമായിരുന്നു. സംഭവ ദിവസം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പവനെ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ശേഷം മൂന്ന് മണിക്കൂറോളം ഷോക്കടിപ്പിക്കുകയും ചെയ്തു.
ഒടുവിൽ അവശനിലയിലായതോടെ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ആത്മഹത്യാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേയ്ക്ക് വലിച്ച് എറിയുകയും ചെയ്തു. പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാൽ പവന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് പവൻ മൂന്നുമാസം മുൻപ് സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നെങ്കിലും അന്ന് ആരും കാര്യമാക്കിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പവന്റെ ക്രൂര കൊലപാതകം പുറത്ത് വന്നത്. ആറുവർഷം മുൻപ് വിവാഹിതരായ പവൻ-ആഞ്ചൽ ദമ്പതിമാർക്ക് മൂന്നുവയസ്സുള്ള ഒരു മകളുണ്ട്.










0 comments