print edition ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി രണ്ടുപതിറ്റാണ്ടത്തെ ബന്ധം

2007ൽ ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ തന്ത്രി കണ്ഠര് രാജീവർക്കൊപ്പം ഉണ്ണിക്കൃഷ്‌ണൻ പോറ്റി
ആർ രാജേഷ്
Published on Jan 11, 2026, 02:30 AM | 1 min read
പത്തനംതിട്ട : ശബരിമല സ്വർണമോഷണ കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്‌ഠര് രാജീവരുടെ സന്തതസഹചാരി. രണ്ട് പതിറ്റാണ്ടത്തെ ആത്മബന്ധമുണ്ട് ഇവർ തമ്മിൽ. 2004ൽ ബംഗളൂരു ജലഹള്ളി ശ്രീരാംപുർ ധർമശാസ്‌താ ക്ഷേത്രിലെ പൂജാരിയായിരുന്നു പോറ്റി. ഇവിടത്തെ തന്ത്രിയായിരുന്നു കണ്‌ഠര് രാജീവര്. ഇൗ ബന്ധമാണ് പോറ്റിയെ ശബരിമലയിലെത്തിച്ചത്. ഇതിനായി ആലപ്പുഴ സ്വദേശിയായ പരികർമിക്ക് സഹായിയായി പോറ്റിയെ തന്ത്രി തന്നെ നിശ്‌ചയിച്ചു നൽകി. അതിനുശേഷമാണ് പരികർമി പോലും പോറ്റിയെ നേരിൽ കാണുന്നതെന്നാണ് വിവരം. ആ സമയത്ത് കോൺഗ്രസ് നേതാവായിരുന്ന ജി രാമൻ നായരായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.
2007ൽ തന്ത്രിയുടെ താൽപര്യപ്രകാരമാണ് പോറ്റിയെ പരികർമിയാക്കിയത്. 2012 –14 കാലയളവിൽ കോൺഗ്രസ് നേതാവ് എം പി ഗോവിന്ദൻ നായർ ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ കീഴ്ശാന്തിയാക്കി. 2014 ആയപ്പോഴേക്കും പോറ്റി ശബരിമല മേൽശാന്തിയുടെ സഹായിയായി മാറി. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനും ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ വി എസ് ജയകുമാർ, ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന് നൽകിയ ശുപാർശയിലാണ് പോറ്റിക്ക് സ്ഥാനക്കയറ്റം നൽകിയത്. പിന്നീട് തന്ത്രി കുടുംബാംഗത്തെ പോലെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ വിരാജിച്ചത്.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വ്യവസായികളായ തീർഥാടകരെ തന്ത്രി കുടുംബവുമായി ബന്ധിപ്പിക്കുന്ന മുഖ്യകണ്ണിയായി നിലകൊണ്ടു. പുതിയ കൊടിമരത്തിന്റെ നിർമാണപ്രവൃത്തി ഘട്ടത്തിലും തന്ത്രിയുടെ പ്രതിനിധിയായി മുഴുവൻ സമയമുണ്ടായിരുന്നത് പോറ്റിയാണ്. ഇതിനിടെ ബംഗളൂരു കേന്ദ്രീകരിച്ചും തന്ത്രി കുടുംബവുമായുള്ള ബന്ധത്തിന്റെ ‘സാധ്യത’ പ്രയോജനപ്പെടുത്താനും പോറ്റി ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമാണ് ശബരിമലയിൽനിന്ന് അപഹരിച്ച സ്വർണം വാങ്ങിയ ബെല്ലാരിയിലെ റൊഡ്ഡാം ജുവലറി ഉടമ ഗോവർധന്റെ വീട്ടിൽ തന്ത്രി കുടുംബത്തിലെ കണ്ഠര് മഹേഷ് മോഹനരെ 2023ൽ പൂജക്കെത്തിച്ചത്. പോറ്റി വഴിയാണ് താൻ പൂജയ്‌ക്കായി പോയതെന്നും ഇപ്പോഴത്തെ ശബരിമല തന്ത്രി കൂടിയായ മഹേഷ് മോഹനരും സമ്മതിച്ചിരുന്നു.










0 comments