ad
Deshabhimani

ആഫ്രിക്കൻ യുവാക്കൾക്ക് പരിശീലകനായി ഊരാളുങ്കൽ പ്രതിനിധി

ulccs africa
വെബ് ഡെസ്ക്

Published on Aug 28, 2026, 11:15 AM | 2 min read

കോഴിക്കോട്: സാംബിയയിലെ ലുസാക്കയിൽ നടന്ന അന്താരാഷ്ട്ര സഹകരണ സമ്മേളനത്തിൽ ആഫ്രിക്കൻ യുവാക്കൾക്ക് പരിശീലകനും മെന്ററുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രോജക്ട് കോർഡിനേറ്റർ ടി കെ കിഷോർ കുമാർ. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹകരണ നേതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, വികസന പങ്കാളികൾ, യുവ സഹകരണ സംരംഭകർ എന്നിവർ പങ്കെടുത്ത സമ്മേളനത്തിലാണ് അദ്ദേഹം വിശിഷ്ട പ്രഭാഷണം നടത്തിയത്.


കോ-ഓപ്പറേഷൻ ആഫ്രിക്കയും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ്-ആഫ്രിക്കയും സംയുക്തമായി ഓഗസ്റ്റ് 24 മുതൽ 26 വരെ സംഘടിപ്പിച്ച ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ വർക്കർ കോ-ഓപ്പറേറ്റീവ്സ് ആൻഡ് ഡീസെന്റ് യൂത്ത് എംപ്ലോയ്മെന്റ് ഇൻ ആഫ്രിക്ക’യിലാണ് കിഷോർ കുമാർ പങ്കെടുത്തത്.


മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംരംഭകത്വം വളർത്തുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിലാളി സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്കായിരുന്നു സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം.


‘ആഫ്രിക്കൻ, ആഗോള തൊഴിലാളി സഹകരണ സംഘങ്ങളും തൊഴിലവസര സൃഷ്ടിയും – ഉദാഹരണങ്ങൾ’ എന്ന വിഷയത്തിലാണ് കിഷോർ കുമാർ പ്രഭാഷണം നടത്തിയത്. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനം എന്ന നിലയിൽ യുഎൽസിസിഎസ് കൈവരിച്ച വളർച്ചയും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, നൂതനാശയങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക പങ്കാളിത്തം എന്നിവയിലൂടെ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.


ആഫ്രിക്ക സഹകരണ സംരംഭകത്വ പരിപാടിയുടെ ഭാഗമായി യുവ ആഫ്രിക്കൻ സഹകരണ അംബാസഡർമാരുമായും കിഷോർ കുമാർ സംവദിച്ചു. സഹകരണ പ്രസ്ഥാനത്തിൽ യുവാക്കളുടെ അർഥവത്തായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.


യുവാക്കളെ സഹകരണ സംഘങ്ങളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ സജീവ സംരംഭകരായും അംഗങ്ങളായും നൂതനാശയങ്ങൾ വികസിപ്പിക്കുന്നവരായും തീരുമാനങ്ങളെടുക്കുന്നവരായും ഭാവി നേതാക്കളായും വളർത്തണം. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ വർധിച്ചുവരുന്ന യുവജന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മാന്യമായ തൊഴിൽ, കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, അർഥവത്തായ സാമ്പത്തിക പങ്കാളിത്തം എന്നിവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും. യുവാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ, സഹകരണ വിദ്യാഭ്യാസം, സംരംഭകത്വം, നൂതനാശയങ്ങൾ, നേതൃത്വ വികസനം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


സഹകരണ സംഘങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയുന്ന സംരംഭകരെയും ഉടമകളെയും നേതാക്കളെയും വളർത്തുന്നതിന് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.


സമ്മേളനത്തിലെയും എസിഇ പ്രോഗ്രാമിലെയും കിഷോർ കുമാറിന്റെ പങ്കാളിത്തം ഇന്ത്യയിലെയും ആഫ്രിക്കയിലെയും സഹകരണ പ്രസ്ഥാനങ്ങൾ തമ്മിലുള്ള അന്തർദേശീയ സഹകരണത്തിനും വിജ്ഞാന വിനിമയത്തിനും പുതിയ സാധ്യതകൾ തുറന്നതായി വിലയിരുത്തപ്പെട്ടു. ദക്ഷിണ സഹകരണത്തിന്റെയും പരസ്പര പഠനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ ഇടപെടലെന്നും സമ്മേളനം വിലയിരുത്തി.


ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ ഗ്ലോബൽ കോ-ഓപ്പറേറ്റീവ് കൾച്ചർ ആൻഡ് ഹെറിറ്റേജ് വർക്കിംഗ് ഗ്രൂപ്പ് അംഗവും ഐസിഎ ഏഷ്യ-പസഫിക് കാർഷിക-പരിസ്ഥിതി കമ്മിറ്റി വൈസ് ചെയർപേഴ്സണുമാണ് ടി കെ കിഷോർ കുമാർ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home